Thursday, July 15, 2021

കൊറോണ ഡെയ്സ്...!!

ചൈനയിൽ കൊറോണ വന്നപ്പോ കുവൈറ്റിൽ വരല്ലേ പടച്ചോനേ എന്നായിരുന്നു പ്രാർത്ഥന. ഒടുക്കം ചങ്ങായി കുവൈറ്റിലെത്തിയപ്പോൾ ഞങ്ങടെ ആശൂത്രിയിൽ വരല്ലേ എന്നായി പ്രാർത്ഥന. കുരുത്തം കൊണ്ട് കൃത്യം മൂന്നിന്റന്ന് നമ്മടെ ഹോസ്പിറ്റലിലും എത്തി ഐറ്റം. കോവിഡിന് സ്‌പെഷ്യൽ വാർഡ് തുറന്നപ്പോ ഇച്ചിരി ആശ്വാസമായി, ഇനി നമ്മടെ ഐ സി യൂൽ വരല്ലേ എന്ന് പ്രാർത്ഥിച്ചാൽ മതീല്ലോ.എവിടെ വന്നാലും വീട്ടിൽ കയറല്ലേ എന്നുകൂടി ഇത്തിരി സ്വാർത്ഥതയിൽ പ്രാർത്ഥിച്ചിരുന്നു..... ഇവൻ മ്മളേം കൊണ്ടേ പോകൂ എന്ന സെറ്റപ്പും മട്ടും ഭാവവുമൊക്കെ കണ്ടപ്പോ എല്ലാരും പ്രാർത്ഥനയുടെ ലൈൻ ഇത്തിരി മാറ്റിപ്പിടിച്ചു. കൊറോണ പിടിച്ചാലും വേണ്ടീല്ല, വല്യ ബുദ്ധിമുട്ടൊന്നും ഇല്ലാതെ അങ്ങട് കഴിച്ചിലായാൽ മത്യാരുന്നെന്റീശോയെ...!!! കണക്കുകൂട്ടലുകളൊക്കെ കിറുകൃത്യമായിരുന്നു 2020 മെയ് 11ആം തീയതി ഉച്ചയ്ക്ക് മത്തിക്കറിയും ക്യാബേജ് തോരനും കൂട്ടി ചോറുണ്ട് റെസ്റ്റ് എടുത്തോണ്ടിരുന്ന ഈ 63 കിലോ ശരീരത്തിലെ കണ്ണിൽ ഒരു പൊകച്ചില്, ഉള്ളില് ഒരു കുളിര് , കൈക്കൊക്കെ ഒരു വിറവൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. വിത്ത്ഡ്രോവൽ സിംറ്റം ആണെന്ന് തെറ്റിദ്ധരിച്ച് കട്ടിലിനടീന്ന് മൂത്തിരുന്ന മുന്തിരി വൈൻ ഒരു ഒന്നര എടുത്ത് പിടിപ്പിച്ചു. അതീപ്പിന്നെ പനീടെ കൂടെ നടുവേദനേം കൂടെ ബോണസായി കിട്ടി. രാത്രി ഒരു ഒമ്പതരയൊക്കെ ആയപ്പോൾ കട്ടിലേന്നൊന്ന് പൊങ്ങാൻ ശ്രമിച്ചു. ആത്മാവ് മാത്രം ചാടിയെഴുന്നേറ്റ് കട്ടിലിന്റെ കിഴക്കേ മൂലയ്ക്ക് പുറത്തേയ്ക്ക് കാലും തൂക്കിയിട്ടിരിക്കുന്നു. ബോഡി അപ്പഴും കട്ടിലേൽ തന്നെ. ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്റു ണ്ണിയെ... പറ്റണ്ടേ...!!! പാതിരാത്രിയായപ്പോ ഒരു വിധം തപ്പിത്തടഞ്ഞ് യൂണിഫോമിട്ട് അറിയാവുന്ന ലെഫ്റ്റും റൈറ്റുമൊക്കെ എടുത്ത് ആദ്യത്തെ റൗണ്ടബൗട്ട് എത്തിയപ്പോ പോലീസ് പൊക്കി, കർഫ്യു സമയത്ത് ആരുടെ മൂത്താപ്പായ്ക്ക് പാരസെറ്റാമോൾ മേടിക്കാൻ പോകുവാടാ എന്നർത്ഥത്തിൽ ഏമാൻ ഒന്ന് നോക്കി . ഈയവസരത്തിൽ പോലീസുകാരുടെ നേരെ പൊക്കി കാണിക്കാൻ പറ്റുന്ന ഏക വസ്തു ഹോസ്പിറ്റൽ ഐഡി കാർഡ് മാത്രമാകുന്നു. സേതുരാമയ്യരെ ധ്യാനിച്ച്‌ പൊക്കി കാണിച്ച്...!! ഐഡി കാർഡേ...!!! വേച്ച്വേച്ച് കാഷ്വാൽറ്റിയിലെത്തിയപ്പോൾ തൊട്ടടുത്തുള്ള നേഴ്‌സസ് സ്റ്റേഷനിൽ മണി പന്ത്രണ്ടടിച്ചു...!!! Op ടിക്കറ്റുമെടുത്ത് ഡോക്ടേർസ് റൂമിന് മുന്നിലെത്തി. നീണ്ട ക്യൂ...!! അര മണിക്കൂർ മുന്നേ പൊലീസുകാരെ കാണിച്ച, കർഫ്യു തുടങ്ങിയ കാലം മുതൽ ലുലുലെ സെക്യൂരിറ്റിയെ കാണിച്ച് ക്യൂവിൽ നിൽക്കാതെ അകത്ത് കയറി കുബ്ബൂസും തൈരും മേടിക്കാൻ എന്നെ പോലുള്ള നേഴ്‌സുമാരെ സഹായിച്ചിരുന്ന ഹോസ്പിറ്റൽ ഐഡി എന്ന വിലമതിക്കാനാവാത്ത വസ്തുവിന് വൈക്കത്ത് ബോട്ടു ജെട്ടിയിൽ കപ്പലണ്ടി പൊതിയുന്ന മംഗളത്തിന്റെ വില പോലും ഇല്ലാത്ത സ്ഥലം സ്വന്തം ഹോസ്പിറ്റൽ ആണെന്ന പോയിന്റ് തിരിച്ചറിയുകയായിരുന്നു ഞാനെന്ന സത്യം...!! ഒരു വിധം ക്യൂവിൽ നിന്ന് ഡോക്ടറെ കണ്ടു. കേട്ടപാതി കേൾക്കാൻ താൽപര്യമില്ലാത്ത പാതി , x-ray എടുത്തിട്ട് വരാൻ പറഞ്ഞു വൈദ്യൻ. പണ്ട് കുവൈറ്റിലേക്ക് വരാൻ മെഡിക്കലിന് ബ്രോഡ്‌വേയിലെ കുഞ്ഞാലീസ് ക്ലിനിക്കിൽ നിന്ന് എടുത്തതിൽ പിന്നെ ഇപ്പഴാണ് xray ക്കുള്ള next ചാൻസ് കിട്ടുന്നത്. ശരപഞ്ചരത്തിലെ ജയന്റെ പൊസിഷനിൽ xray കാസെറ്റിൽ കെട്ടിപ്പിടിച്ച് നിന്ന് കുറച്ചേറെ നേരം. കുറെ നേരമായിട്ടും ഒച്ചയനക്കം ഒന്നും കേൾക്കാതിരുന്നത് കൊണ്ടാണ് തിരിഞ്ഞു നോക്കിയത്. എന്നോട് "ബ്രോദർ പ്ലീസ് ടേക്ക് ഡീപ്പ് ബ്രീത്" പറഞ്ഞിട്ട് ഫിലിപ്പീനോ ചേച്ചി കബായനുമായി ചാറ്റോട് ചാറ്റ്. X-റേയുടെ ക്വാളിറ്റിക്ക് ഒരു കുറവും വരരുത് എന്ന് കരുതി സാധാരണ ഡീപ് ബ്രീത്തിനെക്കാളും ഒരു ഒന്നൊന്നരക്കട്ട ഡീപ് ബ്രീത്ത് കൂടുതലിട്ട് ഹോൾഡ് ചെയ്ത് ശരപഞ്ചരം കളിച്ചുകൊണ്ടിരുന്ന ഞാൻ സെയിം പൊസിഷനിൽ വീരമൃത്യു വരിച്ചു നിൽക്കേണ്ടതായിരുന്നു. തക്ക സമയത്ത് നിലം തുടയ്ക്കാൻ വന്ന ബംഗാളി ബയ്യ "ആപ് അകേലെ ക്യാ കർത്താ ഹേ , യേ റൂം മേം."" എന്ന് ചോദിച്ചില്ലായിരുന്നെങ്കിൽ..!!! ഓടിച്ചെന്ന് ഡോക്ടറെ xray കാണിച്ചു. നോർത്തിൻഡ്യൻ പെണ്ണുങ്ങൾ അവരുടെ പെരുനാളിന്റന്ന് അരിപ്പയ്ക്കകത്തൂടെ പൂർണ്ണചന്ദ്രനെ നോക്കുന്ന അതേ ലാഘവത്തിൽ LED സ്ക്രീനിന് അഭിമുഖമായി xray ഫിലിം നീട്ടിപ്പിടിച്ച് നോക്കുന്ന ഡോക്ടർ..!! Xray യും ആ അരിപ്പയുമായിട്ട് വല്യ വ്യത്യാസമൊന്നും ഇല്ല എന്നർത്ഥത്തിൽ ഒരു നോട്ടം. നേരെ പോയി കൊറോണ swab എടുത്തോളാൻ പറഞ്ഞു. പൂർവികരുടെ അഭിപ്രായത്തിൽ പഴുത്തിരിക്കുന്ന ബൈക്കിന്റെ സൈലൻസറിൽ കാല് കൊള്ളുമ്പോഴുള്ള സുഖം കഴിഞ്ഞാൽ പിന്നെ അടുത്ത സുഖം ഈ സ്വാബ് എടുക്കുന്ന പരിപാടിയാണ്. 10 സെന്റിയോളം നീളമുള്ള ഇയർ ബഡ്‌സ് പോലൊരു സംഭവം മൂക്കിൽ കൂടെയിട്ട് അങ്ങ് അണ്ടകടാഹം വരെ എത്തിച്ച് ചെവിക്കകത്ത് കോഴിത്തൂവലിട്ട് തിരിക്കുന്ന പോലെ ചൂണ്ടു വിരലിനും തള്ളവിരലിനും ഇടയിലിട്ട് ഒരു തിരിയുണ്ട്. സാമാന്യം IQ ലെവലുള്ള ആരും എടുക്കുന്നവന്റെ തള്ളയ്ക്ക് വിളിച്ചു പോകും. (റിയൽ സൈക്കോസ്....!!!) കൂടെ ബ്ലഡ് ടെസ്റ്റും ചെയ്തു. റിപ്പോർട്ട് വരാൻ 2 മണിക്കൂറെടുക്കും. നേരെ വണ്ടിയിൽ കേറി സീറ്റ് പിന്നോട്ട് ചായ്ച്ച് 2 മണിക്കൂർ ഉറങ്ങാൻ പ്ലാനിട്ടു. എല്ലാം പെട്ടെന്നായിരുന്നു. രാവിലെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്ന് അറബിയിലുള്ള "കൗസല്യാ സുപ്രജാ" കേട്ടാണ് ഞെട്ടിയെണീറ്റത്. ഈന്തയും ഒലിപ്പിച്ച് നേരെ casualty യിലേക്കോടി. റിപ്പോർട്ട് മേടിച്ചു. ഡോക്ടറെ കാണിച്ചു. ടേക്ക് റെസ്റ്റ് എന്ന് അർത്ഥം വച്ച് പറഞ്ഞത് പോലെ തോന്നി. വീട്ടിലെത്തിയപ്പോൾ പ്രൈവറ്റ് റൂം റെഡി. പെണ്ണുമ്പുള്ളയും മകനും 10 മാസം പ്രായമുള്ള ചെറുതുമടക്കം ഒരേ സ്വരത്തിൽ പറഞ്ഞു. ""കടക്കൂ അകത്ത്..."". (അയാം ട്രാപ്പ്ഡ്...!!!) കടുത്ത പനിയും ചുമയും നടുവേദനയുമൊന്നും ആദ്യത്തെ രണ്ടു ദിവസം കാര്യമാക്കിയില്ല. പിന്നെ അതൊരു ശീലമായി. മൂന്നിന്റന്ന് ഹോസ്പിറ്റലിൽ നിന്ന് വിളി വന്നു. പെട്ടെന്ന് പോസിറ്റീവ് റിസൾട്ട് കേട്ട് നമ്മടെ ചാനൽ പോകരുത് എന്ന് കരുതി വളരെയധികം മുൻകരുതലോടെ വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ച് നമ്മുടെ മൈൻഡ് ഡൈവർട്ട് ചെയ്ത് അവസാനം ആണ് നമ്മൾ കോവിഡ് പോസിറ്റീവ് ആണെന്ന സന്തോഷവാർത്ത അവര് പറയുക. കൂടെ ജോലി ചെയ്ത നാലവന്മാർക്കും ഇന്നലെ പോസിറ്റീവ് ആയ സ്ഥിതിക്ക് എനിക്ക് നെഗറ്റീവ് ആകണം എന്ന ആഗ്രഹം പോലും അത്യാഗ്രഹം ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുന്ന നമ്മളോടാ കടപ്ലാമറ്റത്തെ വല്യച്ചാച്ചന്റെ മരിപ്പറിയിച്ച് വിളിക്കുന്ന സെന്റി ട്യൂണിൽ "അയാം സോറി ടു സേ,യൂ ആർ പോസിറ്റിവ് ഫോർ കോവിഡ്" തിരിച്ച് "സോ വാട്ട്" എന്ന് ചോദിച്ചിരുന്നേൽ പൊളിച്ചേനെ എന്ന് ഇത്തിരി വൈകിയാണ് മനസിൽ തോന്നിയത്. അല്ലേലും പഞ്ച് ഡയലോഗൊക്കെ അഞ്ച് മിനിറ്റ് കഴിഞ്ഞേ നാവിലേക്ക് വരൂ... എന്താ ചെയ്ക....??? കോവിഡിന്റെ ഹാങ്ങോവറിൽ ഒരാഴ്ചയായി വാട്സാപ്പ് ഗ്രൂപ്പുകൾക്ക് rest കൊടുത്തു. കുറേ നാളായിട്ടും ഓൾഡ് സ്‌കൂൾ ഗ്രൂപ്പിൽ ചെളി വാരിപ്പൊത്തുന്ന "പൊടിമീശക്കാരന്റെ" അഭാവം ചിലരൊക്കെ ശ്രദ്ധിച്ചു. അതിൽ കുറച്ചുപേർ ഇൻബോക്സിൽ വന്ന് കണ്ണുരുട്ടി നോക്കുന്ന ഇമോജീസ് ഇട്ടിട്ട് പോയി. തിരിച്ച് "ചത്തോന്നറിയാൻ വന്നതാണോഡീ" എന്ന ജഗതിച്ചേട്ടന്റെ ഒരു സ്റ്റിക്കറിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂ എനിക്ക്, എന്നാലും ഒരു പഞ്ചിരുന്നോട്ടെ എന്ന് കരുതിയാണ് "തോൽക്കില്ല തിരിച്ചു വരും "എന്ന് കൂടി ചാമ്പിയിട്ട് ചെഗുവേരയെപ്പോലെ കൈകെട്ടി മച്ചില് നോക്കി നിന്നത്. അഞ്ചാം ദിവസം കഴിയുന്നതോടെ "നെഞ്ചിനകത്ത് ലാലേട്ടൻ" എന്ന പാട്ടിന്റെ അർത്ഥം അക്ഷരാർത്ഥത്തിൽ മനസിലാകുന്ന നാളുകളാണ് പിന്നീടങ്ങോട്ട്. ഈ ഇത്തിരിപ്പോന്ന നെഞ്ചിനകത്ത് ലാലേട്ടൻ കേറിയിരുന്നാലുള്ള അവസ്ഥ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? രസാണ്...!! ശ്വാസം എടുക്കുന്നുണ്ടോന്ന് ചോദിച്ചാൽ എടുക്കുന്നുണ്ട്. നമ്മള് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒരു അര ശ്വാസം ഉള്ളിലേക്കെടുക്കുമ്പോ "നെഞ്ചു വിരിച്ച് ലാലേട്ടൻ റൈബാനൊക്കെ വച്ച് ഒരു തള്ളാണ് അകത്തൂന്ന്. ഇന്നലെ "തോൽക്കില്ല തിരിച്ചു വരും" എന്ന് സ്‌കൂൾ ഗ്രൂപ്പിലിട്ട മെസ്സേജ് ഡിലീറ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ മാധവങ്കുട്ടീ...!!! തോൽക്കില്ല എന്നൊക്കെ വാചകമടിച്ചിട്ട് തോറ്റ് തൂറി പടമായിട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഫോട്ടോവരുമ്പോൾ തൊട്ടു താഴെ "തോക്കില്ല തിരിച്ചു വരും "എന്നെഴുതിയ ദശമൂലം ദാമുവിന്റെ സ്റ്റിക്കർ ആവർത്തിച്ചാവർത്തിച്ച് പോസ്റ്റ് ചെയ്യുന്ന സതീശൻ കഞ്ഞിക്കുഴിയെ ഒരു മിന്നായം പോലെ ഞാൻ കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ ഫുഡിനോടൊക്കെ ഒരു പുച്ഛ ഭാവമാണ്. നല്ല അടിച്ചു പരത്തി മയം വരുത്തിയ പൊറോട്ട കുരുമുളകിട്ട് വരട്ടിയെടുത്ത ബീഫ് റോസ്റ്റ് സമം വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് മുന്നിൽ കൊണ്ടേ വച്ചാലും, പോയിട്ട് നാളെ വരൂ എന്ന് പറഞ്ഞ് പോകും. അമ്മാതിരി മടുപ്പാണ് ഭക്ഷണത്തോട്. അതും പോരാഞ്ഞ് മണം രുചി ഇവ രണ്ടും മൂക്കിൽ നിന്നും നാക്കിൽ നിന്നും ടാറ്റാ പറഞ്ഞ് പോയിട്ടുണ്ടാകും...!! ഉപ്പുമാവിനും ഉപ്പുമാങ്ങയ്ക്കും തമ്മിൽ മാർക്കബിൾ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല.പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ നാരങ്ങാ അച്ചാർ തോണ്ടി നാക്കിന്റെ മർമ്മത്ത് തേയ്കുമ്പോൾ ചെറിയൊരു തരിപ്പ് പോലെ ഒരു ഫീൽ കിട്ടും. പണ്ട് പാലക്കാട് ഗുണാജിയുടെ പെങ്ങളുടെ കല്യാണത്തിന് പോയപ്പോ കശുമാവിൻ വാറ്റടിച്ച് ബോധം കെട്ടുറങ്ങിയതിൽ പിന്നെ ക്ഷീണം അറ്റ്‌ ഇറ്റ്സ് പീക്ക് എന്നൊക്കെ പറയാനാകുന്നത് ഈ ഒരു ലെവലിലാണ് . ഒരാഴ്ച കൊണ്ട് കട്ടിലുമായി അഗാധ പ്രണയത്തിലായിട്ടുണ്ടാവും നാം. വെട്ടിയിട്ട വാഴ പോലെ എന്നൊക്കെ പറയുംപോലെ ശരിക്കും ക്ഷീണിച്ചു കിടന്നുറങ്ങാം. ഒരു ലുക്കിന് ആൽക്കമിസ്റ്റും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപ്പുഴയുടെ തീരങ്ങളുമെല്ലാം കട്ടിലിന്റെ തലയ്ക്കൽ വച്ചിട്ടുണ്ട്. ഇന്ന് പതിമൂന്നാം ദിനവും ഒരു പോറൽ പോലും ഏൽക്കാതെ അവിടെത്തന്നെ ഇരിപ്പുണ്ട്, സുരക്ഷിതമായി...!! മൂഡ് മുഖ്യം സുനിലേ...!! രാത്രിയായി പ്രഭാതമായി പതിനാലാം ദിവസം, ഇന്ന് സ്വാബ് repeat ചെയ്യേണ്ട ദിവസമായിരുന്നു. രാവിലെ തന്നെ പോയി നാസാരന്ദ്രം വിട്ട് കൊടുത്തു. ഒരു മയവുമില്ലാതെ അവര് സ്വാബ് കുത്തിയിറക്കി, പെരുമഴ വന്നിട്ട് നനഞ്ഞിട്ടില്ല ,പിന്നെയാ ഈ ചാറ്റൽമഴ..!!! ഡയലോഗിന് മാത്രം പഞ്ഞമൊന്നും ഇല്ലാതിരുന്നിട്ടും സിംപ്ലി ഫ്ളൈയിങ് പൊന്നീച്ച ഫ്രം മൈ ഐസ് ...!! ബട്ട് വൈ???? നാളെ റിപ്പോർട്ട് വരും, എന്നിട്ട് വേണം ഫേസ്ബുക്കിലൊരു സ്റ്റാറ്റസ് ഇടാൻ...!!! പീഡാനുഭവത്തിന്റെ പതിനാലാം നാളും കടന്ന് ഔസേപ്പിന്റെ കടിഞ്ഞൂൽ പുത്രൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു...!! നിങ്ങൾ ഇതിന് സാക്ഷികളാണ്...!!! ഹല്ലേലുയ്യ...!! ഗ്ലോറിയ ഇൻ ദി ഹൈയസ്റ്റ്.

Friday, January 06, 2017

സരളബായ്


ഈ കഥ തികച്ചും സാങ്കല്പികമാണ് .കഥയ്ക്കും  കഥാപാത്രങ്ങൾക്കും  ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം. 



പൂത്തോട്ട സിറ്റിയായെന്ന അവിശ്വസനീയ വാർത്ത കേട്ടാണ് അന്ന് തദ്ദേശ വാസികളെല്ലാം ഞെട്ടിയുണർന്നത്. ഇന്നലെ ഉറങ്ങും വരെ  ഗ്രാമമായിരുന്ന പൂത്തോട്ട രായ്ക്കു രാമാനം എങ്ങനെ സിറ്റിയാകും ? കേട്ടവർ കേട്ടവർ കുണ്ഠിതപ്പെട്ടു . മകനെയും കൊണ്ട് പെണ്ണുകാണാൻ തൃശൂർക്ക് പോയ ഡെഡിക്കേറ്റഡ് ഷെവലിയാർ മാത്തച്ചൻ മാപ്ലയാണ്  പരിചയപ്പെടുത്തലിനിടയിൽ വെറും പൂത്തോട്ടയ്ക്ക് ഗുമ്മ് പോരെന്ന് വിചാരിച്ച് ''വീ ആർ ഫ്രം പൂത്തോട്ട സിറ്റി '' എന്ന് ''പുഷ്'' ചെയ്തത് .നാലുമ്മൂന്നും ഏഴ് മുറുക്കാൻ കടയും മോഡേൺ എന്നു പറയാൻ ഒരു മിൽമയും മാത്രമുണ്ടായിരുന്ന പൂത്തോട്ടയെന്ന ശുദ്ധഗ്രാമത്തെ ഒരൊറ്റ രാത്രികൊണ്ട് ഒരു വമ്പൻ സിറ്റി ആക്കിയിട്ട്  റെഗുലെർലി യൂസഫിക്കാന്റെ ചായക്കടയുടെ തൂണിൽ ചാരി നിന്ന്  കാജാ ബീഡി വലിച്ചിരുന്ന മാത്തച്ചൻ മാപ്ല അന്ന് മുതൽ ബ്രാൻഡ്   മാറ്റിയതായി ഉറക്കെ പ്രഖ്യാപിക്കുകയും ബ്ലഡി കാജാ ബീഡി പാടേ ഉപേക്ഷിക്കുകയും  അതിനു ബദലായി  പനാമാ  ഫിൽറ്ററുകൾ ഒന്നൊന്നായി വലിച്ചു തള്ളുകയും ചെയ്തു . ഇതു കണ്ട് കണ്ണു തള്ളിയ പൂത്തോട്ട സിറ്റിയിലെ മറ്റുചില സിറ്റിസൺസ് ആ മാറ്റത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കുഞ്ചൻ  ചേട്ടന്റെ കടയുടെ മുന്നിലത്തെ ട്രാൻസ്ഫോർമറിന്റെ ചുവട്ടിൽ ചുവപ്പിച്ചു തുപ്പി .  പെട്ടെന്നുണ്ടായ ഈ സിറ്റിസൺഷിപ്പിൻറെ  പേരിൽ  പഞ്ചായത്ത് തങ്ങളുടെ പത്തു സെന്റ്‌ പുരയിടത്തിന്റെ കരം കൂട്ടുമോ എന്നുവരെ സീനിയർ സിറ്റിസൺസ് ചിന്തിച്ചു കൂട്ടി. ആ ടെൻഷൻ മാറാൻ  മാത്രമായിരുന്നു അന്ന് അവർ കാസിമിക്കാന്റെ കടയിൽ നിന്നും  കടം പറഞ്ഞു  കാലിച്ചായ കുടിച്ചത് .പൂത്തോട്ട സിറ്റിയായാൽ പൂത്തോട്ട ഫൈനാൻസിന്റെ ഗ്രൗണ്ട് ഫ്ലോറും റേഷൻ  കടയും കൂടി കൊളാബ്രേറ്റ് ചെയ്ത്  ബാർ തുടങ്ങും എന്നു സ്വപ്നം കണ്ടവരും വിരളമല്ലായിരുന്നു .
അങ്ങനെ സിറ്റി വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൂർത്തുക്കളെ ,സിറ്റിയിലെ ഫിഷ്‌ഫാമിലേക്ക് കത്തിയും കഠാരയുമായി  രാംസിംഗ് എന്ന കിടുക്കൻ  ഖൂർക്ക ഓട്ടോ പിടിച്ചെത്തിയത് . സിറ്റി വിഷയത്തിൽ തല പുകച്ചുകൊണ്ടിരുന്ന സിറ്റിസൺസിന്റെ എല്ലാം കോസെൻട്രേഷൻ പിന്നെ രാംസിങ്ങിന്റെ നേർക്കായി. ഹിന്ദിയുടെ ക ഖ ഗ ഘ ങ വശമില്ലാതിരുന്ന സിറ്റിയിലെ പീപ്പിൾസ്   രാംസിംഗ് എന്തു ചോദിച്ചാലും 'ഏയ് അങ്ങനെയൊന്നുമില്ല '' എന്ന അർത്ഥത്തിൽ തലയാട്ടിപ്പോന്നു . സിറ്റിസൺസ് സൗകര്യാർത്ഥം രാംസിങ്ങിനെ ബായ് എന്നും വിളിച്ചു  പോന്നു .അങ്ങനെ കാലങ്ങളോളം ആംഗ്യ ഭാഷയിൽ മാത്രം ആശയ വിനിമയം  നടന്നുപോന്ന ആ മേഖലയിൽ ശബ്ദ താരാവലി കൊണ്ട് രാംസിങ്ങിനെ തോൽപ്പിക്കാൻ  നറുക്ക്  വീണത് മധ്യപ്രദേശിൽ നിന്നും ഒരാഴ്ചത്തെ ലീവിന് നാട്ടിൽ വന്ന കൃഷ്ണൻ കുട്ടി ചേട്ടനായിരുന്നു . പിറ്റേന്ന് വൈകിട്ട് നിർമ്മാ സോപ്പ്   മേടിക്കാൻ പൂത്തോട്ടയിലെത്തിയ ബായിയെ  കയ്യോടെ പിടിച്ചുനിർത്തി  കൃഷ്ണൻകുട്ടി ചേട്ടൻ  ചോദിച്ചു : ആപ്  കൈസാ ഹേ ഭായീ ?
 ജയലക്ഷ്മീടെ  പരസ്യത്തിൽ പറയും പോലെ ചരിത്രം വഴി മാറി ബായ് വന്നപ്പോൾ !!! 
ഒരു കയ്യിൽ ബാർസോപ്പും മറുകയ്യിൽ കാക്കിലോ പരിപ്പും പിടിച്ചുകൊണ്ട് ബായ് പറയുകയാണ് സൂർത്തുക്കളെ ബായ് പറയുകയാണ് ,

 ''ഒ എന്നാ പരായണാ സേട്ടാ , ങ്ങനെ തറ്റിയും  മുറ്റിയുമൊക്കെ പോകുന്നു . ''

സിറ്റിയിലെ കുരിശുപള്ളിയിലെ ഫസ്റ്റ്  ഫ്ലോറിൽ  ഗീവർഗീസ് പുണ്യാളന്റെ  കുത്ത് കൊണ്ടു കിടന്ന പാമ്പു വരെ എക്സ്ക്ലമേഷൻ മാർക്ക് ഇട്ടു നിന്നു . സഖാവ് കൃഷ്ണൻ കുട്ടി അവർകൾ  അന്ന് രാത്രി തന്നെ മധ്യപ്രദേശിന്‌ തിരിച്ചു പോയി.
കയ്യിൽ നാല് ബാറ്ററിയുടെ എവറെഡി  ടോർച്ചും അരയിൽ കഠാരയും മോന്ത മുഴുവൻ നിഷ്കളങ്കതയും വാരിത്തേച്ച സാധാ ഖൂർഖയായിരുന്ന രാംസിങ്ങിന് ഒരു സുപ്രഭാതത്തിൽ സ്വർഗത്തിൽ നിന്ന് ഒരു വെളിപാടുണ്ടാവുകയും വരമ്പത്ത്  'ഗ്രാസ് കട്ടിങ്ങിന്' വന്ന ക്രോണിക് ബാച്‌ലർ ആയ സരള ചേച്ചിയോട് ''നീയെൻ പുന്നകൈ മന്നത്തി '' എന്ന് ഡയലോഗ് ഇടുകയും അത് കേട്ട് പ്രണയ പരവശയായ സരളേച്ചി അരിവാളെടുത്ത് ബായീടെ പെടലിക്ക് ചാമ്പാൻ ഒരുങ്ങിയപ്പോൾ ''ലേലു അല്ലൂ  ലേലു അല്ലൂ '' എന്ന് പറഞ്ഞ് സ്‌കൂട്ടായെങ്കിലും സരളേച്ചി പുല്ലു ചെത്തലും ബായ് റോന്തു ചുറ്റലും തുടർന്ന് പോന്നതിന്റെ ഫലമായി ആ നാല് കണ്ണുകൾ തമ്മിൽ വീണ്ടും വീണ്ടും ഉടക്കുകയും ക്രമേണ നാട്ടുകാരിടപെട്ട് രണ്ടു തുളസിമാല എക്സ്ചേഞ്ച് ചെയ്യിച്ച് സംഭവം സോൾവാക്കി ആ ബന്ധം ദൃഢമാക്കിയതിൽ പിന്നെയാണ് രാംസിംഗ് എന്ന ഘനഗംഭീര നാമം ഉപേക്ഷിച്ച് നാട്ടുകാർ ഭായിയെ 'സരളഭായി ' എന്ന് വിളിച്ചു തുടങ്ങിയത് .പി സി ജോർജിനെ മന്ത്രി സഭയിലെടുത്ത സർക്കാരിനെ പോലെ സരളബായ് എന്ന വിശേഷണം തള്ളാനും കൊള്ളാനുമാവാതെ ടെൻഷനടിച്ച്  നാളുകൾ നീക്കി .

തൊണ്ണൂറുകളുടെ തുടക്കത്തിൽ എയർഗൺ ഉപയോഗിച്ച് കൊക്കിനെ പിടിക്കാൻ ശ്രമിച്ച സരളബായിയുടെ ഉന്നം തെറ്റി അയലോക്കത്തെ വക്കച്ചൻ വല്യപ്പച്ചന്റെ   വീട്ടിൽ പശുവിനു കാടി വച്ചിരുന്ന അലൂമിനിയം ചരുവത്തിൽ കൊള്ളുകയും  തൽസ്ഥാനത്ത് 25 പൈസാ വലിപ്പത്തിൽ ഉണ്ടായ 'തൊള ' കണ്ടിട്ടും  കാണാത്ത മട്ടിൽ നടന്നുപോയ ബായിയെ തെങ്ങിന് മുകളിൽ നിന്ന്  ''ശൂ ...ശൂ'' എന്ന ശബ്ദം പുറപ്പെടുവിച്ച് എല്ലാം മുകളിൽ ഇരുന്നു ഒരാൾ കാണുന്നുണ്ട് എന്ന് റിമൈൻഡ് ചെയ്യിച്ചതിൽ പിന്നെ എന്നും ഓരോ 'ഓസീയാർ  കോട്ടർ' മേടിച്ച് ഫിഫ്റ്റി ഫിഫ്റ്റി അടിച്ചിരുന്ന ചെത്തുകാരൻ രാജപ്പനും സരളബായിയും പിന്നീടങ്ങോട്ട് കൂട്ടിമുട്ടിയാൽ പോലും മിണ്ടാതായി. 

അന്നൊരു ഞായറാഴ്ച ആയിരുന്നു , ഡ്യൂ ഡോസ് ആയ ഒരു കുപ്പി കള്ളും  പിടിപ്പിച്ച് ഷാപ്പിന് മുന്നിലെ ചില്ലിതെങ്ങേൽ സെബാസ്ത്യാനോസ് പുണ്യാളന്റെ പോസിൽ ചാരിനിന്നിരുന്ന സരളബായി അണ്ടർടേക്കറിന്റെ ഇടികിട്ടിയ വടിവേലുവിനെപ്പോലെ ക്രാഷ്‌ലാൻഡ് ചെയ്യാൻ   ഒരു സെക്കൻഡ് പോലും തികച്ച് വേണ്ടിവന്നില്ല . ചെത്തുകാരൻ രാജപ്പേട്ടനും സരള ഭായിയും ഇരട്ടയും പരട്ടയും പറഞ്ഞ് അവസാനം പൊരിഞ്ഞ ജുദ്ധം  ആയി, അരയിൽ തിരുകി വച്ചിരുന്ന കടാര ജോക്കിയുടെ ഇലാസ്റ്റിക്കിൽ പെട്ട് ഉദ്ദേശിച്ച സമയത്ത് എൻട്രി നടത്താൻ പറ്റാതിരുന്നത് കൊണ്ട് മാത്രമാണ് സർവ്വശ്രീ രാജപ്പൻ ഇന്ന് ജീവനോടെ ഇരിക്കുന്നതെന്ന്  മാത്രം ഒരു പ്രസ്താവന നടത്തിയിട്ട് ബായി സ്റ്റേഷൻ വിട്ടു. 

സ്വന്തം കെട്ടിയോനെ രാജപ്പൻ പഞ്ഞിക്കിട്ടതറിഞ്ഞ സരളേടത്തി ഇനി അയലോക്കത്തുകാരുടെ മോന്തയ്ക്ക് എങ്ങനെ നോക്കും എന്നോർത്ത് അലമുറയിട്ടു കരഞ്ഞു . പിന്നെ പടിഞ്ഞാറ് വശത്തെ അലക്കുകല്ലിൽ ചരല് വാരിയിട്ട് കടാര മൂർച്ച വച്ച് കൊണ്ടിരുന്ന ബായിയുമായി ഒന്നും രണ്ടും പറഞ്ഞു, പിന്നെ അത് മൂന്നും നാലുമായി...., താമസിയാതെ അവിടെയും ജുദ്ധമായി, പൊരിഞ്ഞ ജുദ്ധം.

നാട്ടിലും വീട്ടിലും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ ബായി പ്രസ്റ്റീജ് ഇഷ്യൂ മൂലം രായ്ക്ക്  രാമാനം  നാടുവിട്ടു. സരള ബഹൻ വെള്ളം പോലും കുടിക്കാതെ ചന്നം പിന്നം  പശ്ചാത്തപിച്ചു കൊണ്ടിരുന്നു.നാട്ടിലെ BBC കം ആകാശവാണി ഇൻസ്റ്റന്റ് റിപ്പോർട്ടർമാരെല്ലാം കണ്ണീച്ചോരയില്ലാതെ ആ വാർത്ത പറഞ്ഞു പരത്തി 

. ''രാത്രി ബായി സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നത് ആരോ കണ്ടുവത്രെ. '' 

ബായി  നേപ്പാളിന്‌  തിരിച്ചു പോയി . കാലാപാനിയിൽ ഗോവർദ്ധനുവേണ്ടി താബു കാത്തിരിക്കുന്നത് പോലെ നേപ്പാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഭായിയുടെ ആദ്യ  ഭാര്യയും മൂന്നാല് പിള്ളേരും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഓരോ ട്രെയിനും വരുന്നതും നോക്കിയിരിപ്പാണത്രേ . അങ്ങനെ ബായി പോലും അറിയാത്ത കുറെ കഥകൾ റിപ്പോർട്ടേഴ്‌സ് അടിച്ചിറക്കി. നാട്ടിലും റോട്ടിലുമെല്ലാം അത് വായ്മൊഴിയായി പരന്നു. ഇതറിഞ്ഞ സരള ബഹൻ  ,സകലതിനും കാരണക്കാരനായ ചെത്തുകാരൻ രാഘവന്റെ 'ഓഫീസിൽ ' കടന്നു കയറുകയും അവിടെ  കുലച്ചു നിന്ന ഒരു തെങ്ങിന്റെ മുകളിൽ  കൂമ്പ് ചെത്തി കള്ള്  ഊറ്റിക്കൊണ്ടിരുന്ന ടിയാനെ ചില്ലക്ഷരങ്ങൾ മുതൽ വ്യഞ്ജനാക്ഷരങ്ങൾ  എന്ന് വേണ്ട യ ര ല വ ശ ഷ സ ഹ എന്നീ അക്ഷരങ്ങൾ കൊണ്ടുവരെ പുതു പുത്തൻ തെറികൾ നിർമ്മിച്ച് രാഘവനെ കൽപ്പവൃക്ഷത്തിന്റെ   കൊതുമ്പുകൾക്കിടയിൽ  താങ്ങി നിർത്തി.തിരിച്ചൊന്നും പറയാനില്ലാതെ ന്യൂസ് അവറിൽ 'ഞാമ്പറയാം ഞാമ്പറയാം ' എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കാറുള്ള ഒരു സേട്ടന്റെ അവസ്ഥയായി രാഘവേട്ടന് . ചേച്ചീ ഞാനൊന്ന് പറയട്ടെ ...!!! നീയൊന്നും പറയേണ്ടെടാ .... ബീപ്പ് ബീപ്പ് ബീപ്പ്...മോനെ !!! എന്നുവരെ ബഹൻ പറഞ്ഞു. ശേഷം കുടുമ്മത്ത്  പോയി ഭായിയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട്  പല്ലിട കുത്തിക്കൊണ്ടിരുന്ന ബഹന്റെ മുന്നിൽ  സാക്ഷാൽ ബായ് പ്രെസന്റ്  ടീച്ചർ പറഞ്ഞ് നിൽക്കുന്നു   .

 ഒരീസം  കൊണ്ട് ഇങ്ങള് നേപ്പാളീപ്പോയി വന്നാ മൻഷ്യാ ?

ന്യേപ്പാളിലാ ? ഞ്യാണാ ?  എപ്പ  ?  നോ നോ നോ നെവർ...!!!

പണ്ട് ഗൂർഖാ കോളേജിൽ ഒന്നിച്ചു പഠിച്ച ഷിബുസിങ്ങിനെ കാണാൻ കളമശേരി വരെ പോയ എന്നെ ആർട്രാ നേപ്പാളിൽ കൊണ്ടുപോയത്? 

അപ്പ തന്നെ റിപ്പോർട്ടേഴ്സിന്റെ ചാനലിൽ അറിയിപ്പും വന്നു ... സാങ്കേതിക തകരാറു മൂലം പരിപാടിയിൽ തടസം നേരിട്ടതിൽ ഖേദിക്കുന്നു. 


NB: 

ഈ കഥ തികച്ചും സാങ്കല്പികമാണ് .കഥയ്ക്കും  കഥാപാത്രങ്ങൾക്കും ഇന്ന്  ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം. 

Thursday, September 25, 2014

തിരഞ്ഞെടുത്ത ചില ബിവറേജ് ചിന്തകൾ ...!!!


34 ബിവറേജ്  ഔട്ട്‌ ലെറ്റുകൾ  പൂട്ടുന്നു . അതിൽ പൂത്തോട്ടയും ഉൾപ്പെടുന്നു എന്നറിയുമ്പോൾ ഒരു മിഡിൽ ക്ലാസ്  പൂത്തോട്ടക്കാരനായ ഞാൻ ചിരിക്കണോ അതോ കരയണോ ?
 മദ്യത്തെ ഒരു ലഹരിയായി മാത്രം കാണാതെ ഒരു പാനീയമായി കണ്ട് കൂമ്പ് വാട്ടിയ ഒരു തലമുറയ്ക്ക്  മുന്നിൽ നിന്നുകൊണ്ട് വിഡ്ഢിച്ചിരി ചിരിക്കുന്നതിൽ  കഴമ്പില്ല. ലഹരിയുടെ കുത്തേറ്റു ചീർത്ത കൗമാര യൗവ്വനങ്ങൾക്ക് ചിരിയുടെയും കരച്ചിലിന്റെയും അർഥവ്യത്യാസങ്ങൾ മനസിലാകണമെന്നുമില്ല .ചിരിയും കരച്ചിലും മാറ്റിവച്ച്  തല്ക്കാലം ചിന്തിക്കാനാണ് തീരുമാനം.
'ടൂ മച്ച് ഓഫ് എനിതിംഗ് ഈസ്‌ ഗുഡ് ഫോർ  നത്തിംഗ് ' 
അഥവാ 'കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കീ '' എന്നാ അവസ്ഥയാണ് കേരളത്തിൽ സംഭവിച്ചത്. കേരളത്തിലെ ബീ ടെക്കും  ഫേസ്ബുക്ക് ഫോട്ടോഗ്രാഫിയും പോലെ തന്നെ ആവശ്യത്തിലധികം
മണ്ടന്മാർ ഇടിച്ചു കയറിയത് മൂലം അന്യം നിന്ന് പോകുന്ന ഒരു കലാരൂപമാണ്‌ 'മദ്യപാനവും'.  മദ്യവും മദ്യപാനവും ഇന്നോ ഇന്നലയോ പൊട്ടി മുളച്ച ഒന്നല്ല. പുരാണങ്ങളിലെ  സോമരസവും കാനായിലെ വീഞ്ഞുമൊന്നും കുടിച്ച് ആരും വീലായതായോ  ഉടുമുണ്ട് അഴിച്ച്  തലയിൽ  കെട്ടി മതി വരാതെ വീണ്ടും ഷെയറിട്ട് അടിച്ചതായോ എങ്ങും പ്രതിപാദിക്കുന്നില്ല.പക്ഷെ സാമൂഹികമോ വ്യക്തിപരമോ ആയ ഏതോ ഒരു നിയന്ത്രണം എല്ലാറ്റിനും ഉപരിയായി സ്വയം പാകപ്പെടുത്തിയെടുത്ത ഒരു മനസിന്റെ കടിഞ്ഞാണ്‍ അതൊക്കെയായിരുന്നു  ലഹരിയുടെ മാരക പ്രഹരങ്ങളിൽ നിന്നും അവരെ സംരക്ഷിച്ചു പോന്നത് .
മദ്യപാനം ഒരു പകർച്ചവ്യാധിയൊ പരമ്പരാഗത രോഗമോ അല്ല .ആയിരുന്നെങ്കിൽ  ആസ്ഥാന മദ്യവിരുദ്ധരുടെ മക്കൾസ്   ഷാപ്പിലെ പറ്റുകാരാകുകയും  മുഴുക്കുടിയന്മാരുടെ  സന്തതികൾ സുവിശേഷ പ്രാസംഗകർ ആകുകയും  ചെയ്യില്ലായിരുന്നു. ഏതൊരു വിഷയത്തിലേയും പോലെ ശരിയായ വിദ്യാഭ്യാസത്തിന്റെയും  പ്രോപ്പർ പാരന്റിംഗ് -ന്റെയും കുറവ് തന്നെയാണ് ഹെൽമെറ്റ്‌ വച്ച കൌമാരങ്ങളെ ബിവറേജ് ക്യൂവിൽ കൊണ്ടെത്തിക്കുന്നത് .  മദ്യപാനം സ്റ്റാറ്റസിന്റെ ഭാഗമാണെന്ന് മലയാളിയെ തെറ്റിദ്ധരിപ്പിച്ച നാറിയുടെ തലയിൽ ഇടിത്തീ വീഴട്ടെ. വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്ന സോഷ്യൽ ഡ്രിങ്കിംഗിനും കുടുംബത്ത് പോലും പോകാതെ ബാറിൽ  കിടന്നടിക്കുന്ന ക്രൂഷ്യൽ ഡ്രിങ്കിങ്ങിനും അമ്പും അമ്പഴങ്ങയും തമ്മിലുള്ള വ്യത്യാസമുണ്ട് . എന്നിരുന്നാലും ഈ കോപ്പിലെ  ന്യൂ  ജെനറേഷൻ കുടിയന്മാർ കാരണം ഈ രണ്ടു കാറ്റഗറിക്കും താരതമ്യേന ഒരേ വിലയാണ് ഇന്ന് കേരളത്തിൽ. വീടുപണിയുമ്പോഴും  കൂട്ടത്തിൽ മദ്യപിക്കുമ്പോഴും  ഒരുതരം 'അറ്റെൻഷൻ  സീക്കിങ്ങ്  ബിഹേവിയർ' (ASB )ആണ് പുതുതലമുറയ്ക്കിപ്പോൾ .സ്വന്തം ആവശ്യത്തിനുമപ്പുറം ഞാൻ എന്തൊക്കെയോ ആണ് എന്ന് പുറം ലോകത്തെ അറിയിക്കണം എന്ന കുന്തളിപ്പ് . അതൊരു തരം മാനസിക രോഗമാണ് . ആവശ്യം ചികിത്സ വേണ്ട ഗുരുതര രോഗം. ഗാർഹിക തലത്തിലും സ്കൂൾ തലത്തിലും ബോധവൽക്കരണം  വേണ്ടുന്ന ഒരു ഗുരുതര വിഷയമായി മാറിയിരിക്കുന്നു മദ്യപാനം .മദ്യത്തെ ശത്രുവായി ചിത്രീകരിക്കാതെ അതൊരു ആപത്തായും സാമൂഹിക വിപത്തായും അവതരിപ്പിക്കാനുള്ള കെൽപ്പും  കൂറും സമൂഹത്തിനുണ്ടാവണം. പൊതുസമൂഹത്തിൽ ആവശ്യത്തിലധികം അവസരങ്ങളും അത് പ്രോത്സാഹിപ്പിക്കാൻ കുറെ വിവര ദോഷികളും കൂട്ടിനുണ്ടെങ്കിൽ  പ്രൈമറി ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾ  പോലും മദ്യപന്മാരായാൽ അത്ഭുതപ്പെടാനില്ല . മത്സരിച്ച് കഴിവ് തെളിയിക്കാനുള്ള ഒരു കൊമ്പറ്റീഷൻ ഐറ്റം അല്ല മദ്യപാനം എന്ന  ബോധമാണ് ആദ്യമുണ്ടാവേണ്ടത് .എന്തിനും ഏതിനും മദ്യം എന്ന ചിന്തയും ശീലവും മാറേണ്ടതുണ്ട് . സ്വബോധമില്ലാതെ സന്തോഷിക്കുന്നതിലും എത്രയോ മധുരമുള്ള ലഹരിയാണ് സുബോധത്തോടെ സന്തോഷിക്കുന്നത് . ജീവിതമാണ് ലഹരി..., അതില്ലാതാകുമ്പോഴേ അതിന്റെ വില മനസിലാകൂ ...!!! എല്ലാ ലഹരിക്കും മേലെ  ജീവിതം കൊതിപ്പിക്കട്ടെ....!!!
പൂത്തോട്ടയെ സംബന്ധിച്ചിടത്തോളം അതിനെ വളർത്തിയതും തളർത്തിയതും മണലും  മദ്യവുമായിരുന്നു , അതുമൂലം പൊലിഞ്ഞു വീണത്‌ അനിയന്മാരുടെ  പോലും പ്രായമില്ലാത്ത എത്രയെത്ര കുരുന്നു കൌമാരങ്ങൾ ...!!! പരിസരപ്രദേശങ്ങളിൽ നടന്ന ഒട്ടുമിക്ക അപകട മരണങ്ങൾക്കും പ്രത്യക്ഷമായ കാരണം  മദ്യമായിരുന്നു.വാശിക്ക് എറിഞ്ഞുടച്ച ചേതനയറ്റ ശരീരം, അതിൽ കെട്ടിപ്പിടിച്ച് അവരുടെ അമ്മമാരുടെ കരച്ചിൽ ,
 എത്ര ശ്രമിച്ചിട്ടും ഇപ്പോഴും മറക്കാനായിട്ടില്ല  മക്കളേ ..രണ്ടും.,!!

ഓരോ വിപ്ലവങ്ങൾ കാണുമ്പോഴും കാതിലിപ്പോഴും മുഴങ്ങുന്നുണ്ട് അതിലൊരമ്മയുടെ നെഞ്ച് തുളയ്ക്കുന്ന നിലവിളി ''അമ്മയ്ക്ക് ഇനി  ആരുണ്ടെടാ മക്കളേ '' ...!!!


.
.
.
.എല്ലാ ലഹരിക്കും മേലെ  ജീവിതം കൊതിപ്പിക്കട്ടെ....!!!

Tuesday, May 13, 2014

'ജൂലൈ 3' കടമുള്ള ദിവസമാണ്...!!

പൂട്ടിപ്പോയ ബാറുകൾ    പറയാൻ ബാക്കി വച്ച കഥകൾ ഒരുപാടുണ്ട്.
കൃത്യമായിപ്പറഞ്ഞാൽ 1999 ആം  ആണ്ട് ജൂലൈ മാസം മൂന്നാം തീയതി . ജൂലൈ മൂന്ന് എന്നത് ശരാശരി നസ്രാണികളെ സംബന്ധിച്ചിടത്തോളം കടമുള്ള* ദിവസമാണ് എങ്കിലും എനിക്കത് ചെമ്പ്  പള്ളിയിലെ പെരുന്നാളും അവിടെ നിന്നും ആദായവിലയ്ക്ക്‌ തെങ്ങിൻ  തൈയ്യും പച്ചക്കറി വിത്തുകളും കിട്ടുന്ന ഒരു ദിവസമായിരുന്നു . തിരുസഭ ഭക്തിപുരസരം ആചരിക്കുന്ന ഈ ദിവസത്തെ കച്ചവടവൽക്കരിക്കാൻ ശ്രമിച്ചത്‌ എന്റെ തെറ്റാണെങ്കിൽ  എന്റെ പിഴ, എന്റെ പിഴ ,എന്റെ വലിയ പിഴ...!!!

താരതമ്യേന ഇടുങ്ങിയ റോഡുകൾ ഉള്ള ചെമ്പ് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത അനുഭവിച്ചറിയാൻ കഴിയുന്ന ദിവസമാണ് പ്രസ്തുത പള്ളിയിലെ പെരുന്നാൾ ദിനം. പ്രദക്ഷിണം ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ കുറച്ചു നേരത്തേയ്ക്ക് റോഡ്‌ മുഴുവൻ തിരക്കായിരിക്കും , ഈ ഗ്യാപ്പ് ആണ്  വിനയകുനയന്മാരായ യുവജനത പ്രദക്ഷിണം കൂടാതെ മുങ്ങാൻ പ്രയോജനപ്പെടുത്തുന്നത്.

പണ്ടൊക്കെ വീട്ടില് നിന്നും രാവിലെ മുതൽ കരഞ്ഞു കൂവിയാൽ മാക്സിമം പത്തു രൂപാ തരും , നേർച്ച ഇടാനെന്ന പേരിൽ , നാളിതു വരെ എനിക്ക് നേര്ച്ചയിടാൻ കിട്ടിയ പൈസയിൽ നിന്നും അഞ്ചിന്റെ പൈസ പോലും അനുഭവിക്കാനുള്ള യോഗം ചെമ്പീപ്പള്ളിയിലെ  തോമാസ്ലീഹായ്ക്ക് ഉണ്ടായിട്ടില്ല . ആ പൈസയ്ക്ക്  വർഷാവർഷം  മുടങ്ങാതെ ഞാൻ സ്വന്തമാക്കിയിരുന്ന  കളിപ്പാട്ടമായിരുന്നു  പൊട്ടാസ് തോക്ക് . (ചെറുപ്പത്തിൽ ഞാനൊരു 'കൊടും' ഭീകരനായിരുന്നു )  വച്ചുവാണിഭക്കാരുടെ കടയിലെ കളിപ്പാട്ടങ്ങൾ, ആപ്പിൾ  ബലൂണ്‍, അമ്മാവൻ പീപ്പി , കളർ മിട്ടായി , പൊരി , ഇതൊക്കെ കൊതിച്ച് നടക്കുകയും വള വില്ക്കുന്ന കടയിൽ പോയി പെമ്പിള്ളേരുടെ  കയ്യിൽ  പിടിച്ച്  വളയിട്ടുകൊടുക്കുന്ന  ചേട്ടനെ ആരാധനയോടെയും   അതിടുന്ന കൊച്ചിനെ നിരാശയോടെയും  നോക്കി നിന്നിരുന്ന വൈകാരിക കാലമുണ്ടായിരുന്നു പണ്ട് . 
 
അതൊക്കെ പണ്ട് .. ഇന്ന് കഥ മാറി ,SSLC  പാസായ,  അതും  ഒന്നും രണ്ടും ക്ലാസ്സൊന്നുമല്ല , 'തേർഡ്' ക്ലാസ്സിൽ (ഒന്നിനേക്കാൾ വലുത് മൂന്നാണെന്ന് രാമാനുജൻ പറഞ്ഞിട്ടുണ്ടല്ലോ ) പത്താം ക്ലാസ് പാസായ ഒരു ഒന്നൊന്നര യുവാവാണ് ഞാൻ. ആ ഞാൻ കേവലം ഒരു ചെമ്പീപ്പള്ളിയുടെ ഇത്തിരിപോന്ന മുറ്റത്ത് ഒതുങ്ങി നിൽക്കേണ്ടവനല്ല  എന്ന  തിരിച്ചറിവാണ് . കുറച്ചുമാറി വട്ടം കൂടിനിന്ന ചേട്ടന്റെയും കൂട്ടുകാരുടെയും കൂടെ കൂടാൻ  എന്നെ പ്രേരിപ്പിച്ചത് ...!!
 പള്ളിമുറ്റത്തെ  ചർച്ചകൾക്കുള്ള ഗുണവും ദോഷവും  'അത് ഒരിക്കലും  നടക്കാത്ത കാര്യങ്ങളായിരിക്കും' എന്നതാണ് .
 'ചെമ്പീപ്പള്ളിക്ക് കുറച്ചൂടെ പൊക്കം ആകാർന്നു ''.
കൊയറിൽ പാടുന്ന ലില്ലിക്കുട്ടി നേഴ്സിങ്ങിനു പോയാ പിന്നെ എന്റെ പട്ടി വരും പള്ളീല്...'' ,
 ''ചെമ്പ് അങ്ങാടീടെ സൈഡീക്കൂടി ഒരു സിമ്പിൾ ഓവർ  ബ്രിഡ്ജ് പണിതിരുന്നെങ്കിൽ ഇക്കാണുന്ന ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നോ?'' , '' പഞ്ചായത്ത് പ്രസിഡന്ടിന്  ഒരു പുണ്ണാക്കും അറിയത്തില്ല.,'' 
 ''  മെട്രോ റെയിൽ ചെമ്പ് വരെ പണിതില്ലെങ്കിൽ കൊച്ചി നിന്ന് കത്തും ''
എന്നൊക്കെ വരെ വീരവാദങ്ങൾ അടിച്ചു കളയും  ചിലർ .
ഇനി പള്ളി കൊമ്പൌണ്ടിന് പുറത്ത് നടക്കുന്ന ചില ചർച്ചകളുണ്ട്, അവാര്ഡ് പടത്തിന്റെ  സ്ക്രിപ്റ്റ് പോലെയാണത്   പുറത്തുനിന്നും കേൾക്കുന്നയാൾക്ക് ഒരു കോപ്പും മനസിലാവില്ല.
'വന്നോ'
ഊം.. വന്നു ..
'എന്നാ പോകാം ''
എത്ര പേരുണ്ട് ...
'നാല് '
എങ്കിൽ പോയേക്കാം ..
എന്റെ കയ്യിൽ ആകെ ഇരുപതേയുള്ളൂ

കൂ  .. കു .. കു..കൂട്ടിൽ  നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ ..( ബീപ് ബീപ് സൌണ്ട് ) .... ബാ .!!! 
 
 
(വെള്ളമടിക്കാൻ ഷെയർ ഇടുന്നതാണ് രംഗം)


അങ്ങനെ ആ ജൂലൈ മൂന്നിന്  ഞാനും ആ സ്ക്രിപ്റ്റിലെ കഥാപാത്രമായി , ഒരാവശ്യവുമില്ലായിരുന്നു.  പണ്ടെങ്ങാണ്ട്  നേഴ്സറി സ്കൂളിൽ എന്റെ കൂടെ പഠിച്ചെന്ന് അവകാശപ്പെടുന്ന ഒരുത്തനും എന്റെ കസിൻ  ബ്രദറും  അടക്കം അഞ്ചു പേരുണ്ട് . വൈക്കത്ത് വേമ്പനാട്ട് ബാർ ആണ് ലക്ഷ്യം .  ബ്രദറും  കൂട്ടത്തിൽ ഒരുത്തനും അവിടത്തെ  ഒരു പ്രൈവറ്റ് കോളേജിൽ 'പഠിക്കുന്നുണ്ടെ'ന്നും   ഡെയിലി 'ക്ലാസിൽ' കയറാറുണ്ടെന്നും ബാറിലെ സെക്ക്യൂരിറ്റി  കൈ പൊക്കി കാണിച്ചപ്പഴെ  എനിക്ക് ബ്വാധിച്ച് . 
സാധാരണ സില്മേൽ കാണുന്ന ബാറിന്റെ സെറ്റപ്പൊക്കെ വെറും ക്ലീഷേകളാണ് , വേമ്പനാട്  വ്യത്യസ്ഥമാണ് . ഒരു മേശയിലിരുന്നാൽ  അപ്പ്രത്തെ ടേബിളിന്റെ അറ്റത്തിരിക്കുന്ന ചേട്ടൻ  മൂന്നാമത്തെ  പെഗ്ഗിൽ നാലാമത്തെ ഐസ് ക്യൂബിടുന്നത് വരെ കൃത്യമായിട്ട്‌ കാണാം.
സപ്ലയെർ വന്നു  . തല മൂത്ത കാരണവർ തലയെണ്ണി ,
 
 ''ഒന്ന് രണ്ട് മൂന്ന്  നാല് ....അ .. അ !!! ''

ഞാനിടപെട്ടു : ''അയ്യോ അഞ്ചല്ലേ .. അഞ്ചല്ലേ ...!!! നാലിയാൽ  മതി...!!!''
എന്തോന്ന് ? അഞ്ചല്ലേന്നോ ? ചുമ്മാ കൊഞ്ചല്ലേട്ടോ ...!!!
അയ്യോ .. ഐ മീൻ .. നാല് പേർക്കുള്ളത്  പറഞ്ഞാ മതി , ഞാൻ കഴിക്കൂല്ല..., 
ഞാനിവിടെ സോഡായൊക്കെ കുടിച്ച്,   മിക്ച്ചറൊക്കെ തിന്ന്  , അച്ചാറു പ്ലേറ്റിൽ പടമൊക്കെ വരച്ച്  ബെർതെ ഇരുന്നോളാം ....!!!
പോടെർക്കാ എറങ്ങി ....!!
ബ്രദറേറേറേറേറേറേറേറേറേറേ ....!!
ചുമ്മാ പൊർത്തേയ്ക്ക് നോക്കീതാ ..., ഈസരന്മാരെ പെരുമ്പളംകാരൻ കൊണ്ട്രക്ടർ ബാബു ചേട്ടൻ, ഞങ്ങടെ കടയിലെ സ്ഥിരം കസ്റ്റമർ ..!!  പുള്ളി എന്നെ കണ്ടാൽ  തീർന്നു , കടം പറഞ്ഞിട്ടാണെങ്കിലും  എസ്  റ്റി  ഡി  ബൂത്തിൽ പോയി എന്റെ വീട്ടില് വിളിച്ചു പറഞ്ഞു കളയും .
പെരുമ്പളത്തൊക്കെ എന്തോരം ഷാപ്പൊള്ളതാ .., അതൊന്നും പറ്റാതെ വന്നേക്കുവാ ഓട്ടോയും പിടിച്ച് ...!!
മേശപ്പൊറത്തിരുന്ന  ഓപ്പീയാർ  പൈന്റിന്  മറവിൽ ഒളിച്ചിരിക്കാനുള്ള എന്റെ ശ്രമം വിഫലമായി.   കണ്ണ് സൈടിലേക്ക് വലിച്ചു പിടിച്ച് നാക്ക് കൊണ്ട് മൂക്കിൽ തൊട്ട് ഞാൻ വിരൂപനാകാൻ ശ്രമിച്ചു കൊണ്ടേയിരുന്നു . അന്ന് എനിക്ക് 'ശനിദശ' ആയിരുന്നതുകൊണ്ട് ബാബുച്ചേട്ടൻ  കറക്റ്റ് എന്നെത്തന്നെ കണ്ടു. (ഇങ്ങേർക്കൊക്കെ വെള്ളമടിച്ച് ടിപ്പും കൊടുത്ത് പോയാപ്പോരെ ... !!!)
എന്റെ മുന്നിൽ  സീബിഐ ഡയറിക്കുറിപ്പിലെ  മമ്മൂട്ടിയെപ്പോലെ ബാബുച്ചേട്ടൻ , നന്ദനത്തിലെ ജഗതിയെപ്പോലെ ചിക്കൻ കാലും കടിച്ചു കൊണ്ട് ഞാനും ...!!
''ചതിക്കരുത്  ജീവിതമാണ്...!!''
എന്നൊന്നും പറയാനുള്ള ഗ്യാപ്പ് കിട്ടിയില്ല..
ഡാ.. നീ കൊപ്രമ്പിലെ  ഔസേപ്പിന്റെ  മോനല്ലേ ?
അല്ലാ ,, ഞാൻ ആലീസിന്റെ മോനാ....!!
വാട്ട്  ദ  ഹെൽ ... !!!
ഞാൻ നിന്റപ്പനെ  വിളിച്ച്  പറഞ്ഞു കൊടുക്കും ഡാ...!!
ഓപ്പിയാറിന്റെ കഴുത്ത്  പൊട്ടിച്ച് അടി തുടങ്ങിയ ചേട്ടനായിരുന്നു മറുപടി പറഞ്ഞത്... !!
''വീട്ടീ വിളിച്ചു പറയുവല്ലേയുള്ളൂ , അല്ലാതെ കൊല്ലത്തൊന്നുമില്ലല്ലൊ ?
വാവ് .. വാട്ട് എ ബ്രില്ല്യന്റ്  ഫീഡ്ബാക്ക് ...!!!
ലേറ്റ് ആയിരുന്താലും ലേറ്റസ്റ്റ് ആയിരുക്ക് ..!!!





എന്റെ  ബ്രദറേറേ റേ റേ റേ,,, എരിതീയിൽ എണ്ണ  കോരിയോഴിക്കുക എന്നൊക്കെ കേട്ടിട്ടെയുള്ളൂ ..!!
എന്നോടിത് വേണ്ടാർന്നു ...!!!

ഇനി എത്രയും വേഗം വീട്ടിലെത്തണം അതേയുള്ളൂ , മാർഗ്ഗം !
ചേട്ടന്റെ സുസുക്കി സാമുറായിലാണ് യാത്ര , ഞാനും ചേട്ടനും പിന്നെ വഴിയിൽ വേറൊരു അനിയനെ കണ്ടു . അവനെയും വിളിച്ചു കേറ്റി .
 
,ബൈക്കിൽ  ട്രിപ്പിൾസ്  പോകുന്നവരെ ഓടിച്ചിട്ട്‌ പിടിക്കുന്നത്‌ പൊലീസുകാർക്കൊക്കെ  ഒരു ഹരമാണല്ലോ ? പിടിച്ചു...!!  
ചേട്ടൻ പറഞ്ഞു എന്ത് ചോദിച്ചാലും ഉത്തരം പറഞ്ഞോണം...!!
ഊരും പേരും അഡ്രസ്സും ഒക്കെ എഴുതിമേടിച്ചു ... !!

പോലീസുകാരൻ : ബൈക്കിൽ  ട്രിപ്പിൾസ് പോയാൽ  ശിക്ഷ എന്താന്ന് അറിയാവോടാ?
(ദൈവമേ... ബ്രദർ കേറി '' പാക്കിസ്ഥാനിലേക്ക് കേറ്റി  വിടത്തൊന്നുമില്ലല്ലോ ' എന്ന് ചോദിക്കരുതേ എന്നായിരുന്നു എന്റെ പ്രാര്ത്ഥന ...!!)
ഐപീസീ  ഏതോ വകുപ്പിന്റെ നമ്പറൊക്കെ പറഞ്ഞ് പേടിപ്പിച്ചു. ..
ഊം.,,: എന്തുണ്ട് കയ്യിൽ ?
എനിക്ക് ആകെ സ്വന്തമെന്ന്‌  പറയാനുള്ളത് പ്രൈവറ്റ് ബസിലെ കണ്‍സഷൻ   കാർഡാണ് ..!!
അതിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന 100 രൂപയുണ്ട് .

സാറേ നൂറുണ്ട് ...!!

അതുപോരല്ലോ ...!!

ചേട്ടനെ നോക്കി .., കണ്ണടച്ച് കാണിച്ചു ..!! സന്തോഷം...!!!

ഇനിയുള്ള  ബലിമൃഗം അനിയനാണ് .പാവം ചുമ്മാ വഴിയിൽ നിന്നതാ ...!!
 കരഞ്ഞു പിഴിഞ്ഞിട്ടാണ് അവന്റെ കയ്യിലുണ്ടായിരുന്ന 50 രൂപാ തന്നത്...!!
നിയമലംഘനത്തിന് 150 രൂപാ കൈമടക്ക് വാങ്ങി ' മൂന്നു പേരും കൂടി സൂക്ഷിച്ചു പോകണം'  എന്ന ശാസനയും നല്കി കേരളാ പോലീസിന്റെ മാനം ആ രണ്ട്  പോലീസുകാർ കാത്തു.
ഒരു കാതം നീങ്ങി കഴിഞ്ഞപ്പോൾ ചേട്ടൻ
 'അളരലോടലരൽ' സോറി 'അലറലോടലറൽ'
പോലീസുകാരാത്രേ പോലീസുകാർ ..പൊട്ടന്മാർ !!
വെള്ളമടിച്ചത് അറിഞ്ഞില്ല ...!! (അന്ന് ഊത്ത് മെഷീൻ നിലവിലില്ല )


തിരിച്ചു പോരുമ്പോൾ ചെമ്പീപ്പള്ളിയുടെ മുന്നിലെത്തിയപ്പോഴാണ് '' രാവിലെ മമ്മി പറഞ്ഞതോർമ്മ  വന്നത് '' പള്ളിയിൽ  പോകണം , ഇന്ന് കടമുള്ള ദിവസമാണ്...!!
എന്റെ പൊന്നേ ..പള്ളീൽ പോയിട്ട് ഇത്രേം കടം ...!!! അപ്പൊ പോയില്ലായിരുന്നെങ്കിലോ?
തിരിച്ചു വീട്ടിലെത്തി , വളരെ  മാന്യനായി അകത്തു കേറി ..!!
പോലീസുകാര് ചെയ്യാതിരുന്നത് വീട്ടുകാര് ചെയ്തു :
 മമ്മി : ഊത്രാ .. ഊതാൻ ...!!!
ഓഹോ നിഷ്കളങ്കനായ എന്നെ നോക്കി ഊതാൻ പറയാൻ എങ്ങനെ ധൈര്യം വന്നു ?
അപ്പൊ .. മമ്മി ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ട് ല്ലേ?
ആ കാര്യം ഞാനേറ്റു ...!!
വൈകിട്ട് കടയിൽ ചെന്നപ്പോ സ്വന്തം നഖം കടിച്ചു തീർക്കുന്ന ബാബുച്ചേട്ടനെ കണ്ടപ്പോ ഞാൻ ചുമ്മാ ചോദിച്ചു ..
ചേട്ടാ ഊതണോ ?
നീ ..ഒരുപാട് ഊതല്ലേ ... ഊതല്ലേ ...!!!
എന്തൊക്കെയായാലും  പുള്ളിക്കാരനെ കുറേ നാളത്തേക്ക് ആ ഏരിയായിൽ  കണ്ടിട്ടില്ല .
വർഷങ്ങൾക്ക്  ശേഷം കഴിഞ്ഞ കൊല്ലം  ആ ചേട്ടനെ പൂത്തോട്ടയിൽ വച്ച് കണ്ടു ...!!
ചേട്ടാ ഊതട്ടെ ? മുഷ്ട്ടി ചുരുട്ടി തോളിൽ ഒരു ഇടിയും ഒരു കെട്ടിപ്പിടിയുമായിരുന്നു , മറുപടി ...!!
ബന്ധങ്ങൾ വളരട്ടെ ..!! സ്വാർഥ താൽപ്പര്യങ്ങൾ മാത്രം അടവിരിഞ്ഞുണ്ടാകുന്ന ആധുനിക മദ്യസംസ്കാരം തുലയട്ടെ ...!!

സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തുനിന്നും എൽ  ഇ ഡി  ബൾബിന്റെ ആഡംബരങ്ങളിലേക്ക് ഒരു വ്യവസായം പറിച്ചു നടപ്പെട്ടപ്പോൾ  നഷ്ട്ടപ്പെട്ട് പോയത്  ഒരു സംസ്കാരമായിരുന്നു .
മദ്യപാനത്തിന്റെ ബാലപാഠങ്ങളും അതിലുപരി  അന്തസുറ്റ സാംസ്കാരികതയുടെ നേർക്കാഴ്ചകളും  പുസ്തകങ്ങളുടെ ലോകത്തെ മാസ്മരികതയും   പകർന്നു  നല്കിയ വൈക്കത്തെ സുഹൃത് വലയങ്ങളെ  നന്ദിയോടല്ലാതെ ഓർക്കാൻ കഴിയില്ല..




 *കടമുള്ള ദിവസം : ക്രിസ്ത്യാനികൾ നിർബന്ധമായും പള്ളിയിൽ പോകണം എന്ന് തിരുസഭ നിഷ്കർഷിക്കുന്ന ദിവസം.

Saturday, August 17, 2013

സവോളോം കി സിന്തഗി ....!!!!

 
 
ഡെങ്കിപ്പനി പിടിച്ച് ടിക്കറ്റ് വില്ക്കാനാവാതെ കച്ചവടത്തിൽ 500 രൂപയുടെ നഷ്ട്ടം വന്ന ലോട്ടറിക്കാരന് കാരുണ്യ ബമ്പർ അടിച്ചത് പോലെയാണ് 'മിസ്റ്റർ  സവോള' പെട്ടന്നങ്ങോട്ട് സെലിബ്രിറ്റി ആയത് ,അതേ , ചില തിരിച്ചുവരവുകൾ അങ്ങനെയാണ് . ലെഫ്റ്റും റൈറ്റും നോക്കാതെ ഒരൊറ്റ വരവാണ് . 
എന്നാലും എന്റെ സവോളേ ,ഇതൊരുമാതിരി കോപ്പിലെ വരവായിപ്പോയി . ഇത്രയ്ക്കങ്ങട്  ബേണ്ടാർന്ന് . കഴിഞ്ഞ തവണ ഇത് പോലെ വില കൂടിയ സമയത്ത് ഹോട്ടലിലൊന്നും ബീഫ് ഫ്രൈയ്യുടെ മുകളിൽ  ഷോയ്ക്ക് വയ്ക്കുന്ന സവോള കഷ്ണങ്ങൾ കാണാനേ ഇല്ലായിരുന്നു. അത് ചോദ്യം ചെയ്തതിന് ''വേണമെങ്കിൽ  ഒരു സ്പൂണ്‍ ബീഫ് ഫ്രൈ തന്നേക്കാം സവോള ചോദിക്കരുത് '' എന്ന മറുപടിയില്ലാത്ത  ഗോൾ നേരിടേണ്ടി വന്ന ഗോളിയാണ്ഞാൻ. ബീഫ് ഫ്രൈയുടെ അവസ്ഥ ഇതാണെങ്കിൽ മുട്ട റോസ്റ്റിന്റെ കാര്യം പറയണോ ?

പണ്ടൊക്കെ സവോള അരിയുമ്പോൾ മാത്രം വന്നിരുന്ന കണ്ണീർ ഇപ്പോൾ അതിന്റെ വില കേൾക്കുമ്പോഴേ വന്നു തുടങ്ങി . കണ്ണീരും സവോളയുമായി  ഇത്രയ്ക്ക് അഭേദ്യമായ ഒരു അവിഹിത ബന്ധം നിലനിൽകുന്നതിനെക്കുറിച്ച്  മുഖ്യമന്ത്രിയുടെ  ഓഫീസിന്റെ പ്രതികരണം അറിയാൻ  ഒരു സവോള ഉപഭോക്താവ് എന്ന നിലയിൽ എനിക്ക് അവകാശമുണ്ട് .
 
 ജാതി- മത- വർഗ്ഗ -രാഷ്ട്രീയഭേതമന്യേ  ജനലക്ഷങ്ങളുടെ കണ്ണുനീരിന്റെ വില മുൻ  നിർത്തി  യുദ്ധകാലാടിസ്ഥാനത്തിൽ  ഇതിനൊരു പരിഹാരമുണ്ടാക്കേണ്ടത്  ഒരു ജനാധിപത്യ സര്ക്കാരിന്റെ കടമയാണ്. ബഹുമാനപ്പെട്ട മിനിസ്റ്റർ  ഇക്കാര്യത്തിലെങ്കിലും 'ദ  ദ്ദ ദ്ദാ ' അടിക്കാതെ നയം വ്യക്തമാക്കണം . പൂർവ്വാശ്രമത്തിൽ ഉള്ളിയരിഞ്ഞ്‌ ഒരു പാട് അനുഭവ സമ്പത്തുള്ള സരിതാ മാഡവും ശാലു ടീച്ചറും ഇപ്പൊ ഇതിനെ കുറിച്ച് ഒരക്ഷരം പോലും പ്രതികരിക്കാതെ 'പുറം' തിരിഞ്ഞു നിൽക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.പൊതുജനം ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കണം.
 
പൊടുന്നനെയുണ്ടായ ഈ വിലക്കയറ്റത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ കരുതിക്കൂട്ടി പ്രകടനം നടത്തിയ പ്രതിപക്ഷത്തിന് ഒരു ലക്ഷം പേരെ ഊട്ടാനുള്ള സവോള കിട്ടിയ വഴികളെക്കുറിച്ച് സിറ്റിംഗ്  ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത്തിന്റെ ആവശ്യകത ഈയവസരത്തിൽ ചോദ്യം ചെയ്യപ്പെടെണ്ടതാകുന്നു. ഇതിനെല്ലാം പുറമേ ഇതര സംസ്ഥാനങ്ങളിൽ കേരളത്തിലേക്കാൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് സവോള കിട്ടുമെന്നിരിക്കെ അവിടെ ആ വിലയ്ക്ക് സവോളയും മേടിച്ച് പരിപ്പുകറിയുണ്ടാക്കി  ചപ്പാത്തി സമൂലം ഭക്ഷിച്ചു കൊണ്ടിരുന്ന പട്ടാളക്കാരെ മുഴുവൻ 'പാക്കിസ്ഥാൻ ഇപ്പൊ കേരളത്തിലേക്ക് മാറ്റി' എന്ന് പറഞ്ഞു പറ്റിച്ച് ശേഷിച്ച സവോളകൾ തിന്നു തീര്ക്കാൻ പ്രോത്സാഹനം കൊടുത്ത സർക്കാർ  'നിർത്താതെ പോയ സൂപ്പർ ഫാസ്റ്റിനെ നോക്കി കൊഞ്ഞനം കുത്തുന്ന വല്യപ്പന്മാരെപ്പോലെ' ജനങ്ങളുടെ പ്രതിഷേധങ്ങളെ  കാണുന്നതാണ് യഥാർത്ഥ ഫാസിസം.. വന്യജീവി സംരക്ഷണ നിയമപ്രകാരം ആത്മരക്ഷാർത്ഥം ഒരു പുലിയെ കൊന്നതിന് ഒരു മനുഷ്യനെ തുറുങ്കിലടച്ച നാടാണ് നമ്മുടെ കേരളം. പ്രകൃതി നിയമങ്ങൾ  ജീവജാലങ്ങൾക്കെല്ലാം ബാധകമാണ് .ആയതിനാൽ ഇല്ലാത്ത ക്ഷാമം ഉണ്ടാക്കി ജനങ്ങളെ കണ്ണീരു കുടിപ്പിക്കുന്ന സർക്കാർ രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നിർത്തുന്നു .
                                                                                   ജയ്‌ സവാള .
                                                                                              എന്ന്
                                                                                              സെക്രട്ടറി (ഒപ്പ് )
                                                                                               സവാള സംരക്ഷണ സമിതി
                                                                                               പാലാരിവട്ടം  ഏരിയാ കമ്മിറ്റി .



NB :നാളെ ഇവിടെ ഒരു മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ അത് സവോളയ്ക്ക് വേണ്ടിയായിരിക്കും .


Sunday, April 21, 2013

കുങ്കുമപ്പൂ ഒരു ചെറിയ പൂവല്ല ....!!!



 ഒരൊറ്റ ചോദ്യം മതി നിങ്ങടെ ജീവിതം മാറ്റി മറിക്കാന്‍ ' എന്ന് സുരേഷ് ഗോപി പറഞ്ഞത് എത്രയോ  ശരിയായിരുന്നു.... 

AD 2012 കളിലാണെന്ന് തോന്നുന്നു , 
കേവലം ഒരു വായുഗുളികയുടെ പോലും വലിപ്പം ഇല്ലാത്ത  ബിക്കി  എന്ന  കോ -ർക്കനാട്ടില്‍ പോയി പെണ്ണ് കെട്ടി  കുവൈറ്റില്തിരിച്ചുന്നിട്ട് പിറ്റേ ദിവസം പള്ളീല്കളക്ഷന്‍ എടുത്തു കൊണ്ടിരുന്ന പരിശുദ്ധനായ  
എന്നെ നോക്കി പുറപ്പെടുവിച്ച  '' നീ ഇങ്ങനെ നടന്നോട്ട്രാ  '' എന്ന പുച്ചത്തോടെയുള്ള  സ്റ്റേറ്റ്മെന്റ് ആണ് 'വിവാഹത്തെ' കുറിച്ച് എന്നെ ഗാഢമായി ചിന്തിപ്പിച്ചത്

മെൻസ് ഹോസ്റ്റലിലെ  ദാരിദ്ര്യം വന്ന അടുക്കളയും സഹമുറിയന്മാർ ഊതിവിട്ട  മാൾബറോയുടെ കടുപ്പം കൂടിയ പുകച്ചുരുളുകളും എം ബി സി ചാനലിലെ ആക്ഷൻ  മൂവീസും എല്ലാം മടുത്തു തുടങ്ങിയിരിക്കുന്നു . ഒന്ന് പെണ്ണ് കെട്ടിയിട്ടു വേണം കുങ്കുമപ്പൂവും അമ്മക്കിളിയുമൊക്കെ  കണ്ട് അർമ്മാദിക്കാൻ , തൊണ്ണൂറ്റിയെട്ടിലെ  വേൾഡ് കപ്പിന്റെ സമയത്തായിരുന്നു ഞങ്ങടെ വീട്ടിൽ ടീവി മേടിച്ചത് . അപ്പൊ    അർജന്റീനയുടെ  കളി കാണാൻ ട്യൂഷൻ ക്ലാസ് കട്ട് ചെയ്ത് ഓടിപ്പാഞ്ഞ് വീട്ടിലെത്തിയപ്പോ അയലോക്കക്കാരെയും കൂട്ടി  മധു മോഹൻ  ചേട്ടന്റെ 'മാനസി' സീരിയൽ കണ്ടോണ്ടിരുന്ന മമ്മിയെ കണ്ടപ്പോ എന്റെ മനസ്സിൽ പൊട്ടിയത് ലഡുവും ജിലേബിയുമൊന്നുമല്ലായിരുന്നു . മമ്മിയുണ്ടാക്കിയ  പഴംപൊരി മുഴുവൻ ഒറ്റയ്ക്ക് തിന്നു തീർത്താണ് അന്ന്  ഞാനാ കലിപ്പ് തീർത്തത് . അപ്പോഴെങ്ങാനും മധു മോഹനെ എന്റെ കയ്യിൽ കിട്ടണമായിരുന്നു ,ഉമ്മ വെച്ച് കൊന്നേനെ ഞാൻ . എന്റെ ഒറ്റയൊരുത്തന്റെ  പ്രാക്ക് കൊണ്ട് മാത്രമല്ലേ   ചേട്ടന്റെ സീരിയലുകളൊന്നും പിന്നീട്  ക്ലച്ച് പിടിക്കാതെ പോയത്  എന്നെനിക്ക് സംശയമില്ലാതില്ലാതില്ലാതില്ല ...  

പണ്ട് ജയന്റ് റോബോട്ടും  ജംഗിൾ ബുക്കുമൊക്കെ  ഞാനും കുത്തിയിരുന്ന് കണ്ടിട്ടുണ്ട് . ഇന്നതുപോലാണോ..?  അത്തിമുറ്റത്തെ പ്രഫസർ ജയന്തിയും രണ്ടരക്കൊല്ലം   സ്വന്തം ബർത്ത്ഡേ   വയറ്റിൽ കിടന്നു തന്നെ ആഹോഷിക്കേണ്ട ഗതികേട്  വന്ന മെഗാ കുഞ്ഞു വാവയുമൊക്കെ ഇത്തിരി ഓവറല്ലേ ?   അപ്പൊ പറഞ്ഞു വന്നത് ഇത് പോലെ   കണ്ടൻപൂച്ച  ടൈഗർ ബിസ്കറ്റ് കണ്ടത് പോലെ  സീരിയലിന് മുന്നിൽ  കുത്തിയിരിക്കുന്ന ഒരുവളായിരിക്കരുത്  എന്റെ  ഫ്യൂച്ചർ  ഫാര്യ  എന്നെനിക്കു ചെറ്യോരു ആഗ്രഹോണ്ടാർന്നു . അത് കൊണ്ട് തന്നെ കല്യാണത്തിന് മുന്നേ ഫ്യൂഫ യോട്  (ഫ്യൂച്ചർ  ഫാര്യ- ഷോർട്ട് ഫോർമാ ഇപ്പഴത്തെ പാഷൻ  :P  )ചോദിച്ചു?
''ഫവതി കുങ്കുമപ്പൂവ് കണ്ടിട്ടൊണ്ടോ ?''
ഫ്യൂഫ:-ഊം കണ്ടിട്ടൊണ്ട് ... ലുലൂല് !!!
ലുലൂലോ?എന്ത് ഫാഷയാടീ ഇത്? ലുലൂൽ ...! lol

ഫ്യൂഫ:ഹയ്യോ , മ്മടെ സവോളേം   ബിസ്കറ്റുമൊക്കെ മേടിക്കുന്ന കടയില്ലേ? ലുലു ...!!!
ഹോ ആ ലുലൂൽ ...!!! ഐ തോട്ട് വേറെ ലുലൂൽ ...!
ലുലൂല്  സവോളയ്ക്കും  ബിസ്കറ്റിനും എന്നും ഓഫറുണ്ടെന്നുവച്ച് ഇങ്ങനെയൊക്കെ പറയാവോ?
ആ പോട്ടെ , നീ അത്തിമുറ്റത്തെ  പ്രൊഫസറെ  അറിയുവോ?
ഫ്യൂഫ:ഊം .. കോട്ടയം കുഞ്ഞച്ചനിലെ മമ്മൂട്ടിയല്ലേ ?
ഹയ്യോ ഹതല്ല  അത് പ്രൊപ്രൈറ്റർ , ഇത് പ്രൊഫസർ ... !
ഫ്യൂഫ:എന്നെയെന്തിനാ സംശയിക്കുന്നെ ?ഏതു പ്രൊഫസർ? എനിക്കാരേം അറിയത്തില്ല ...!
ഛെ . ബെർതെ  തെറ്റിദ്ധരിച്ച്  !
 '' മദ്യ വിമുക്തമായ ഒരു കിനാശേരി ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നമെങ്കിൽ സീരിയൽ വിമുക്തമായ ഒരു കുടുംബം അതായിരുന്നു  നവീൻ ജെ ജോണിന്റെ സ്വപ്നം ''
ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം നിന്നെ ഉറങ്ങാൻ അനുവദിക്കാത്തത് എന്താണോ അതായിരിക്കണം നിന്റെ സ്വപ്നം എന്ന് അബ്ദുൽ കലാം  സർ പറഞ്ഞത് എത്രയോ സത്യം .
സീരിയൽ കാണാത്ത സാമൂഹിക വിഷയങ്ങളിലും സമകാലിക രാഷ്ട്രീയത്തിലും താൽപര്യമുള്ള
അത്യാവശ്യം കഞ്ഞിയൊക്കെ വയ്ക്കാനറിയാവുന്ന ദൈവഭയമുള്ള  ഒരു നിഷ്കളങ്കയായ പെണ്‍കുട്ടി ,ഇത്രയേ ഞാനാഗ്രഹിച്ചുള്ളൂ .

അങ്ങനെ 2013 ജനുവരി പന്ത്രണ്ടാം എന്റെ കല്യാണവും ഉറപ്പിച്ചു . കല്യാണത്തിന് രണ്ടാഴ്ച മുന്നേ നാട്ടിലെത്തി . കല്യാണക്കുറിയുമായി  കൂട്ടുകാരുടെ അടുത്ത് ചെന്നപ്പോ പ്രതീക്ഷിച്ച മറുപടി തന്നെ കിട്ടി
- ' കല്യാണമോ  , ആരടെ ''?
@ എന്റെ . അല്ലാണ്ടാരുടെ ?
- പോടാ.  നീ ഈ കാര്ഡ് ഫോട്ടോഷോപ്പിൽ ചെയ്തതല്ലേ . സത്യം പറ . ബെർതെ മൻഷ്യനെ പറ്റിക്കാൻ !! ഇനി ഞങ്ങ ബീഴൂല്ല . പണ്ട്  പഴനിക്കു പോയ അനീഷിനെ കാണാനില്ലാന്ന് പറഞ്ഞ് നീ സ്കൂളിന്റെ മതിലിൽ കൊണ്ടേ പോസ്റ്റർ ഒട്ടിച്ചതും സ്കൂൾ ബസിന്റെ കിളി വഴക്ക് പറഞ്ഞതിന്  ബസിന്റെ ബെല്ലിൽ  ബബിൾഗം  ഒട്ടിച്ചു വച്ചതുമൊന്നും ഇവിടെ ആരും മറന്നിട്ടില്ല . 
@ എടാ അത് പണ്ട് ഇപ്പൊ ഞാൻ ഡീസന്റ്റാഡാ  . ദേ ഷർട്ടൊക്കെ ഇൻ ചെയ്തെക്കുന്നത് കണ്ടില്ലേ ?
സത്യമായിട്ടും എന്നെ കെട്ടിക്കാൻ പോവാടാ ..! വേണേ വന്ന്  ബിരിയാണി കഴിച്ചിട്ട് പോടേയ് ... ! അല്ല  പിന്നെ ..!!


തിരിച്ചു വീട്ടില് വന്നപ്പോ മമ്മിയുടെ പുതിയ ഓർഡർ ''കല്യാണം ഉറപ്പിച്ചു കഴിഞ്ഞാപ്പിന്നെ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു കൊണ്ട് നടക്കരുത്  '' വേണമെങ്കിൽ കൂട്ടിന് അനിയനെ കൂട്ടണമത്രെ !
എന്നാപ്പിന്നെ ഞങ്ങൾ രണ്ടു പേർക്കും കൂട്ടിന്‌ ഒരാഴ്ച്ചത്തെയ്ക്ക് തമ്മനം ഷാജിയോട് വരാൻ പറഞ്ഞാലോ?
മമ്മി: #്്#₹₹$$$#@@  ആമേൻ കർത്താവേ ഷെമിക്കണേ ...!   (മമ്മി ഇങ്ങനാണ് ബായ് , അതെന്താണ് ബാായ് )
അതും പോരാത്തതിന് എന്റെ ലൈസൻസും അറസ്റ്റ് ചെയ്തു മേടിച്ചു .
അവിടെയെങ്കിലും പോകണമെങ്കിൽ അനിയന്മാർ ആരെയെങ്കിലും വിളിച്ചോണ്ട് പോയ്ക്കോണം .
അങ്ങനെ ആദ്യദിവസം കല്യാണം വിളി തകൃതിയായി നടന്നു .
 ദർബാർ ഹാൾ റോഡിലെത്തിയപ്പോ കൊച്ചിക്കാരുടെ ഓർമ്മകൾക്ക്  ബിരിയാണിയുടെ മണം  പകർന്ന ''കായീസ്'' എന്ന ബോർഡ് കണ്ടു . എന്റെ ഓർമ്മകളിലെ  ഫോർട്ട് കൊച്ചിയിലെ കായീസിന് പഴമയുടെ പുക  കൊണ്ട് മങ്ങിയ ഒരു രാജകീയ  നിറമാണ് .  ഹൈദരാബാദി  ബിരിയാണി കഴിച്ച് കായിക്കാന്റെ ബിരിയാണീടെ രുചി   മറന്നു തുടങ്ങിയിയിക്കുന്നു . അതൊന്ന് പുതുക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ കായീസിനു മുന്നിൽ വാഹനങ്ങളുടെ നീണ്ട ക്യൂവാണ് . കൊച്ചിയിലെ ട്രാഫിക്‌ ബ്ലോക്കിന് കാരണം 'യോ യോ' പിള്ളേരുടെ റാഷ് ഡ്രൈവിംഗ് ആണെന്ന് മനസിലായ ദിവസമായിരുന്നു അത് . ക്യൂവിനിടയിലും വണ്ടി കുത്തിക്കേറ്റി ഗേറ്റിനു മുന്നിലെത്തി , അവിടെ നിന്നിരുന്ന താടിക്കാരാൻ ചേട്ടന്റെ കയ്യിലെ ബോർഡ് കണ്ടപ്പോ സന്തോഷമായി . ''പാർക്കിംഗ് ഫുൾ'' അരമണിക്കൂർ വെയ്റ്റ് ചെയ്യണം . അതിനുള്ള ക്ഷമയൊന്നും നുമ്മക്കില്ലേയ് . ലിനു കുരുട്ടുബുദ്ധി ഉപദേശിച്ചു തന്നു . നമുക്ക് മുല്ലപ്പന്തൽ ഷാപ്പിൽ പോയി എന്തേലും കഴിക്കാം . 
ഓക്കെ .. ആയിക്കോട്ടെ .!
കായീസിൽ നിന്ന് മുല്ലപ്പന്തലിലേക്ക്  ഇരുപത്  മിനിറ്റ് ദൂരമുണ്ട് . ലവൻ അത് പന്ത്രണ്ട് മിനിറ്റ് കൊണ്ട് എത്തിച്ചു . 


ചെന്ന് കൈ കഴുകി ഇരുന്നു. !!!
ഒരുത്തൻ  പോലും മൈൻഡ് ചെയ്യുന്നില്ല .
ചേട്ടാ എങ്കിൽ നമുക്ക് പടിപ്പുരയിൽ (ഷാപ്പാ )പോയാലോ?
എപ്പോ പോയെന്നു ചോദിച്ചാ മതി ..!
പടിപ്പുരയെത്തി ....!
കേരളത്തിന്റെ വളര്ച്ച കണ്ട് ഞാനൊന്ന് ഞെട്ടി . ഷാപ്പിനു മുന്നില് ഒരു യമഹ R -1 ബൈക്ക് .
ഷാപ്പിനകത്ത് കേറിയപ്പോ പിന്നേം ഞെട്ടി . രണ്ടുകുപ്പിക്കള്ളിനും കരിമീനിനുമിടയിൽ സൊറ പറഞ്ഞിരിക്കുന്നത്  രണ്ടു യുവമിഥുനങ്ങൾ  . വാട്ട്‌ എ ബ്രേവ് യൂത്ത് !! സദാചാര വിചാരണ ഇല്ലാത്തൊരിടം , കള്ളുഷാപ്പ് എ ബ്രില്ല്യൻറ്റ്  ഐഡിയ !!!  അവിടെ നമുക്കെന്തു കാര്യം ?


മുഖത്ത് ഒരു എക്സ്ക്ലമേഷൻ സ്മൈലി ഫിറ്റ്‌ ചെയ്ത് സപ്ലയർ എത്തി .
ചേട്ടാ ഞണ്ടുകറിയുണ്ടോ ?
ഉണ്ട്
കരിമീനോ ?
അതും ഉണ്ട് ...കരിമീൻ പറ്റിച്ചത് ..!!
രണ്ടും ഓരോ പ്ലേറ്റ് ... !!!
മിനറൽ വാട്ടർ വേണ്ടേ?
ഊം പിന്നേ ... വേണം .
സിഗരെറ്റ്‌ ??
അത് വേണ്ട . ഇനി അതും കൂടിയേ പഠിക്കാനുള്ളൂ . 

ഷാപ്പുകറിയുടെ  എരിവു നുകർന്നിരിക്കുന്നതിനൊടുവിൽ  ബില്ല്  വന്നു .
സന്തോഷായി . അത്രേം എരിവു വേണ്ടാർന്നു .
ചേട്ടാ .., കരിമീനൊക്കെ ഇപ്പൊ കുവൈറ്റീന്നാണോ  വരുന്നേ?
എന്താ വില. ???
 ഇപ്പഴാ മനസിലായത് കരിമീൻ 'പറ്റിച്ചത്'  ആരെയാണെന്ന് !!!

തിരിച്ചു വീട്ടിലെത്തിയപ്പോ സന്ധ്യയായി ,നല്ലോണം ചാഞ്ചി.
രാവിലെ ആറുമണിക്ക് എഴുന്നേറ്റു . എന്റെ വായ്ക്കൊട്ട കേട്ടപ്പഴേ അടുക്കളെന്ന്  മമ്മി ഓർഡർ തുടങ്ങി . ഡാ എറച്ചി മേടിച്ചോണ്ട് വാടാ ... !!
അയ്യൊ.. മമ്മാ വായ്ക്കൊട്ട ഇട്ടത് ഞാനല്ല. അനിയനാ. ! ഞാനിപ്പഴും ഉറങ്ങുവാ !!
''ഉറക്കത്തിലും പണി തരുന്നോടാ പന്നീ '' എന്നാ വൃത്തികെട്ട അർത്ഥത്തിൽ അവന്റെ കാൽ ഒന്ന് ഉയർന്നു താണു . ഉന്നം ഒട്ടും തെറ്റിയില്ല . എന്റെ നടുവിന് തന്നെ കിട്ടി '
''... ഹംച്ചീ .... ''
ആര്ടാ രാവിലെ തുമ്മുന്നെ ?
ഹയ്യോ .. മുച്ചേ മാലൂം ... മുച്ചേ മാലൂം. എനിക്കറിയില്ലേ ...!!!
അതിരാവിലെ പോലീസ് ചെക്കിങ്ങ് ഉണ്ടാവില്ല ഹെല്മെറ്റും ലൈസന്സും ഒന്നും വേണ്ടാ !
മമ്മി കാണാതെ അനിയന്റെ വണ്ടിയുമെടുത്ത് ഇറച്ചി മേടിക്കാൻ കാഞ്ഞിരമറ്റത്തിന് പോയി . ഞങ്ങടെ നാട്ടിലെ ആദ്യത്തെതും ഇപ്പൊ ആകെയുള്ളതുമായ ബാറും  പ്രസ്തുത  ഇറചിക്കടയും  സ്ഥിതിചെയ്യുന്നത് ഒരു അരക്കിലോമീറ്റർ ഗ്യാപ്പിലാണെന്ന്  വ്യസന സമേതം അറിയിച്ചു കൊള്ളട്ടെ . !!
കറക്റ്റ് വഴിയുടെ പകുതിയായപ്പോ   ബൈക്കിന്റെ ബാക്കിൽ ആരോ കവിളം മടല്  കൊണ്ടടിച്ച ഫീലിംഗ് . ഒരു ചാട്ടം, ഒരു മൂളൽ .ആലുക്കാസ് ജ്വല്ലറിയുടെ പരസ്യത്തിലെ പെണ്ണിനെപ്പോലെ   ''പൾസർ 220''  നാണം കുണുങ്ങി നിന്നു. ടാങ്ക് തുറന്നു  നോക്കി വെയിലത്ത് വച്ചുണക്കിയ വാഴയില പോലെ  കമ്പ്ലീറ്റ് ഡ്രൈ ... !!!
എന്നോടീ ചതി വേണ്ടായിരുന്നു , മൂത്തോരുടെ വാക്കും 'Mc  റമ്മും' ആദ്യം കയ്ക്കും പിന്നേം കയ്ക്കും എന്ന് പറയുന്നത് എത്രയോ ശരിയായിരുന്നു. സമയം എഴാകുന്നു , ജെൻസ് ചേട്ടന്റെ ഓട്ടോ ആ വഴിയിലൂടെ പതിവിലും വേഗത്തിൽ പാഞ്ഞു പോയി . കൂടെ ഒരു ഡയലോഗും 'ഡാ അത് തൊറക്കുമ്പോ എട്ടു മണി കഴിയും  '' . ഞാൻ മുകളിലേക്ക് നോക്കിയപ്പോഴാണ് ബോർഡ് കണ്ടത് 'സെൻട്രൽ ഗാർഡൻസ്  ' ബാർ  & റെസ്റ്റൊറന്റ് ....!!!
പണി പാളി ....!!!
ദൂരെ നിന്നും ഒരാൾ സൈക്കിളിൽ വരുന്നുണ്ട് . പരിചയമുള്ള  മുഖം , ഹായ് വല്യപ്പച്ചനാണ് .
വല്യപ്പച്ചാ ഒരു കുപ്പി കിട്ടാൻ വല്ല മാർഗവും ഉണ്ടോ ?
അതിരാവിലെ ബാറിന്റെ ഫ്രെണ്ടിൽ നിന്ന് സ്വന്തം വല്യപ്പനോടാണോഡാ  ഡാഷ് മോനെ കുപ്പി ചോദിക്കുന്നത് ? നാട്ടുകാര് കണ്ടാൽ  കുടുംബപ്പേര് പോകൂല്ലെടാ ? കല്യാണമൊക്കെ അടുത്ത് വരികയാണ് , നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കരുത് ,നിനക്ക് വേണോങ്കീ  വൈകിട്ട് ചെത്തുകാരൻ ഉണ്ണീടെ കയ്യീന്ന് ഒരു കപ്പ്  അന്തി മേടിച്ചു കുടിച്ചോണം ..അല്ലാതെ ബാറിന്റെ പരിസരത്ത് കണ്ടു പോകരുത് ...  കേട്ട്രാ?

കോപ്പ് ...  ഹയ്യോ വല്യപ്പൻ തെറ്റിദ്ധരിച്ച് ...!!

വല്യപ്പച്ചാ ആ കുപ്പിയല്ല , ഒരു കാലിക്കുപ്പി കിട്ടുമോന്നാ ചോദിച്ചേ? പെട്രോൾ മേടിക്കാൻ !!!

വല്യപ്പൻ  സാധാരണ ചമ്മുമ്പോൾ ഇടുന്ന  സ്മൈലി ഇട്ടു .
ഞാൻ പുച്ചിച്ച്  നാക്ക്‌ നീട്ടിക്കാണിച്ചു . വല്യപ്പൻ പിന്നേം ചമ്മി. . !!


 അങ്ങനെ ആ ജനുവരി പതിനൊന്നാം തീയതി അന്ന് വരെ 12  വോൾട്ടിൽ  തെളിഞ്ഞു നിന്നിരുന്ന എന്റെ ബാച്ചി ലൈഫിന്റെ മദർ ബോർഡിന് അതിക്രൂരമായി ഡയറക്റ്റ് ac സപ്ലൈ  കൊടുത്ത് അവസാനമായി ഞാൻ മനസമാധാനത്തോടെ  കിടന്നുറങ്ങി . നേരമൊന്നു വെളുത്തിട്ടു വേണം എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് 'മാരീഡ് ' എന്നാക്കാൻ .!!!
ജനുവരി പന്ത്രണ്ട് : കല്യാണമാർന്നു  ന്റെ?  (post will b releasing soon )

അങ്ങനെ ഗല്യാണമൊക്കെ  കഴിഞ്ഞ് 26 ന്  ഫാര്യാസമേതം തിരിച്ച് കുവൈറ്റിലേക്ക് ബീമാനം കേറി .
ശ്രീലങ്കൻ  എയർ ലൈൻസ് ആണ് , ഫുഡിംഗ്  ടൈമാണ് . ഹോട്ട് ആൻഡ്‌ കോൾഡ്‌ ഡ്രിങ്ക്സുമായി  എയർഹോസ്റ്റസ്സ് എത്തി.  ആദ്യമായി ഫാര്യയുടെ കൂടെയുള്ള യാത്രയാണ്  ഹോട്ട് അടിച്ച് കൂതറയാകാൻ പാടില്ലല്ലോ? പക്ഷെ 168 ദിനാർ കൊടുത്ത് എടുത്ത ടിക്കറ്റ് എങ്ങനെയെങ്കിലും മുതലാക്കണമെന്നുള്ള  എന്നിലെ 'ബ്ലഡി മല്ലു ബ്രെയിൻ' ഉണർന്നു .
സർ എനി  ഡ്രിങ്ക്സ് പ്ലീസ്?
പണ്ട് എയർടെല്ലിന്റെ കസ്റ്റമർ കെയറിലെ പെണ്ണ് സാറെന്നു വിളിച്ചതിൽ പിന്നെ ആദ്യമായിട്ടാണ് വേറൊരു  പെണ്ണ് എന്നെ സാറെന്ന് വിളിക്കുന്നത് . ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ഒന്നും വേണ്ടാന്ന് പറയാൻ തോന്നീല്ല .
യെസ് ... ടു റെഡ് വൈൻ പ്ലീസ് .....!!! (ഫാര്യയുടെ പേരിൽ  ഒരെണ്ണം കൂടുതൽ കിട്ടുമല്ലോ )
ഒരു ഗ്ലാസ് നിറച്ച് ലവളുടെ ടേബിളിൽ വച്ചു . അടുത്തതിനായി കുപ്പിയിൽ നോക്കിയിരിക്കുകയായിരുന്നു ഞാൻ . രണ്ടാമത്തെ ഗ്ലാസ് എന്റെ മുന്നില് വച്ചു .
ഇപ്പോശരിയാക്കിത്തരാം .... !!!

ഡീ കൊച്ചെ .. ആ വൈനെടുത്ത് ഇങ്ങോട്ട് നീക്കി വച്ചേ ...!

# ഏത് വൈൻ ?

ഹംച്ചീ ... അത് മിണുങ്ങിയാ ...?

ഡീ അത് വൈനായിരുന്നു ...!!

#സോ  വാട്ട് ? വൈനല്ലേ വാറ്റൊന്നുമല്ലല്ലൊ ?

ഈശോയേ  മുച്ചേ ഈ പിശാശിൽ നിന്ന് രക്ഷാ കരോ ....!!!

ടേപ്പ് റെക്കോർഡറിൽ കാസറ്റിന്റെ വള്ളി കുരിങ്ങിയത് പോലെ എന്തോ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് ആ മരം സീറ്റിലേക്ക്  ചാഞ്ഞു .

കോപ്പ് ... !!! ചക്ദേ  ഇന്ത്യ ....!!!

കുവൈറ്റിലെത്തി .
പുതിയ ഫ്ലാറ്റിൽ താമസം തുടങ്ങി . കേബിൾ കണക്ഷൻ തരാൻ വന്ന ചേട്ടനോട് ലവൾ ... !!
''ചേട്ടാ സണ്‍ ടിവി കിട്ട്വോ?
ഇല്ലാട്ടോ അത് പേ ചാനലാ .... !!!
അയ്യോ ആണോ ?
sslc ക്ക് ഒന്നര മാർക്കിന്  ഡിസ്റ്റിംഗ്ഷൻ  പോയ മാതിരി വിഷമത്തിൽ ഫാര്യ അടുക്കളയിലേക്ക് പോയി .
''എന്നാച്ചിങ്കേ  തൂക്കം വരില്ലെയാ? കൊഞ്ചം കോഫി പോട്ടു തരട്ടുമാ?''
ഉച്ചയുറക്കത്തിന്റെ ഹാങ്ങോവറിൽ നിന്നും അന്ന് ഞാനെഴുന്നെറ്റത് ഈ ഡയലോഗ്  കേട്ടാണ് ...
വാട്ട് ദി ഹെൽ ? നാഗവല്ലി  ഇൻ  മൈ റൂം ????
ഒളിഞ്ഞും പാത്തും ഹാളിലേക്ക് ചെന്നപ്പോഴാണ് കമ്പ്യൂട്ടറിൽ നിന്നാണ് സമുണ്ട് ..!!
ഫസ്റ്റ് ഇയറിൽ സപ്ലി കിട്ടിയ സബ്ജക്റ്റ് സെക്കന്ഡ് ഇയറിൽ വീണ്ടും പോയ നേഴ്സിംഗ് സ്റ്റുഡന്റ്സിനെപ്പോലെ താടിക്ക് കയ്യും കൊടുത്ത് എന്റെ 'വെറുതേ ഒരു   ഫാര്യ' . തമിഴ് സീരിയൽ ഡൌണ്‍ ലോഡ് ചെയ്തു കാണുന്നു .
ഇതിലും ഭേതം കുങ്കുമപ്പൂവ് തന്നെയാർന്നു ... !!!! (ആത്മഗതം )
അടുക്കളയിലേക്ക് പോയ എന്നോട് '' ഇന്നലെ മേടിച്ച പടക്കവട തീർന്നായിരുന്നൊ ?''
പടക്കവടയല്ലെടീ  പക്കാവട ...!!! എന്തൊരു അച്ചരപ്പുടത എന്തൊരു ലോക വിവരം .. മാർവലസ് ..!
എന്നാ വടിയായാലും തീർന്നോ ?
എന്തൊക്കെപ്പറഞ്ഞാലും ഒരു കാര്യത്തിൽ മാത്രം ലവൾ പക്കാ ഡീസന്റ് ആണ് . പ്രാർഥനയുടെ കാര്യത്തിൽ നല്ല ദൈവഭയമുള്ള കുട്ടിയാണ് . എവിടെപ്പോയാലും പ്രാർഥിച്ചിട്ടേ വീട്ടീന്നിറങ്ങൂ ,,,
ഇന്നലെ ഡ്യൂട്ടിക്ക് പോകും മുൻപ് രൂപത്തിന്  മുന്നില് നിന്ന് പ്രാർഥിക്കുന്നത് കേട്ടു ...
''പരമ കാരുണ്യവാനായ ദൈവമേ , കണ്ണെഴുതാൻ മറന്നു പോയി ''
യൂണിഫോം തേച്ചു കൊണ്ടിരുന്ന ഞാൻ അറിയാതെ കൈ കൂപ്പി പോയി ...
എന്തുവാടീ ഇത് ?
പരമകാരുണ്യവാനായ ദൈവം കണ്ണെഴുതാൻ മറന്നു പോയെന്നോ ?
അത് വന്ത് ... കണ്ണെഴുതാൻ മറന്നു പോയത് ഞാൻ ... പ്രാർഥിക്കാൻ തുടങ്ങിയപ്പഴാ ഓർത്തെ ..!!!
പെട്ടെന്ന് രണ്ടും കൂടെ കൊളാബ്രിക്കേഷൻ ഓഫ് ദ ....... ഏത് ?

പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ടല്ലോ ''സൈക്കിൾ ശുദ്ധ അഗർബത്തികൾ;''